കെൽവിൻ അറിയുന്നുണ്ടോ, ഷമീർ ആശുപത്രി വിട്ടു
Mail This Article
കൊച്ചി∙ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും കെൽവിനെ ഓർക്കാത്ത ഒരു ദിനം പോലും ഇനി ഷമീറിന്റെ ജീവിതത്തിലുണ്ടാകില്ല. മരണത്തിന്റെ തണുപ്പിനെ പുൽകും മുൻപു കെൽവിൻ നൽകിയ വൃക്കയാണു കങ്ങരപ്പടി സ്വദേശി ഷമീറിന്റെ ജീവൻ നിലനിർത്തുന്നത്. ജൂലൈ 18ന് നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെയാണു ഷമീർ വീട്ടിലേക്കു മടങ്ങിയത്. പറവൂർ ചെറിയപിള്ളി വലിയപറമ്പിൽ വീട്ടിൽ വി.ആർ.ജോയി- മാർഗരറ്റ് ദമ്പതികളുടെ മകനായ കെൽവിൻ ജോയിക്ക് (39) 18നാണു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്തസ്രാവമായിരുന്നു കാരണം.
കെൽവിൻ മുൻപ് അവയവദാന സന്നദ്ധത അറിയിച്ചിരുന്നതിനാൽ മാതാപിതാക്കൾ ഹൃദയവും ചെറുകുടലും കരളും ഇരു കൈകളും വൃക്കകളും നേത്രപടലവും ദാനം ചെയ്യുകയായിരുന്നു. വൃക്കകളിലൊന്നു ഷമീറിനും മറ്റൊന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിക്കുമാണു വച്ചു പിടിപ്പിച്ചത്. 8 വർഷമായി വൃക്കരോഗത്താൽ ദുരിതത്തിലായിരുന്നു ഷമീർ. ലൂർദ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ.കൃഷ്ണ മൂർത്തി, നെഫ്രോളജി വിഭാഗം മേധാവി ഡോ.ബിനു ഉപേന്ദ്രൻ, കൺസൽറ്റന്റ് യൂറോളജിസ്റ്റ് ഡോ.പിള്ള ബിജു സുകുമാരൻ, അനസ്തീസിയ വിഭാഗം മേധാവി ഡോ. ശോഭ ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.