ബോട്ടുകൾക്ക് കിളിമീൻ കൊയ്ത്ത്; 10 രൂപയുടെ പ്രവേശന ടിക്കറ്റ് നൽകി ആളുകളെ കയറ്റി, ഹാർബറിൽ ജനത്തിരക്ക്
Mail This Article
മട്ടാഞ്ചേരി∙ 5 മാസത്തെ ഇടവേളയ്ക്കു ശേഷം തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ കരിക്കാടി ചെമ്മീനും കിളിമീനുമായി തിരിച്ചെത്തി. 17 ബോട്ടുകളാണ് എത്തിയത്. ഇതിൽ 7 ബോട്ടുകളിൽ നിന്നുള്ള മത്സ്യം ഇറക്കുന്നതിനിടെ ഹാർബറിൽ ജനത്തിരക്കായി. ആളുകൾ കൂട്ടമായി എത്തിയതോടെ വിൽപന താൽക്കാലികമായി നിർത്തിവച്ചു. അസി. പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ആളുകളെ പുറത്തിറക്കി ഹാർബർ പൂട്ടി. പിന്നീട് തൊഴിലാളി നേതാക്കളും അധികൃതരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് മറ്റ് ബോട്ടുകളിൽ നിന്ന് മത്സ്യം ഇറക്കിയത്.
നിരോധനം നീക്കിയ ശേഷം ആദ്യമായി കടലിലിറങ്ങിയ ബോട്ടുകൾക്ക് മോശമല്ലാത്ത കാച്ചിങ് ലഭിച്ചു. 2 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ വിൽപന വിലയായി ബോട്ടുകാർക്ക് ലഭിച്ചു. പരസ്യലേലം ഒഴിവാക്കി, ഇതിനായി രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച വില പ്രകാരമായിരുന്നു വിൽപന. 10 രൂപയുടെ പ്രവേശന ടിക്കറ്റ് നൽകി ആളുകളെ കയറ്റി വിട്ടതാണ് തിരക്കിന് കാരണമായതെന്ന് കൊച്ചിൻ ഫിഷറീസ് ഹാർബർ കോ– ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അൻപതോളം ബോട്ടുകളാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി ഇവിടെ നിന്ന് കടലിൽ പോയത്.