കോവിഡ് ഡ്യൂട്ടി, സമര പ്രതിരോധം, ടാർഗറ്റ് തികയ്ക്കാനുള്ള തീവ്ര പരിശോധന...;കോവിഡ് ഭാരം പൊലീസിന്
Mail This Article
കൊച്ചി∙ കോവിഡ് ഡ്യൂട്ടി, സമര പ്രതിരോധം, ടാർഗറ്റ് തികയ്ക്കാനുള്ള തീവ്ര പരിശോധന.. എല്ലാത്തിനും പുറമെ സ്റ്റേഷൻ കേസുകളും കുറ്റകൃത്യങ്ങളുടെ അന്വേഷണവും... കോവിഡ് പോസിറ്റീവായി അവധിയെടുക്കുന്നവരുടെയും ക്വാറന്റീനിൽ പോകുന്നവരുടെയും എണ്ണമേറുമ്പോഴും വർധിക്കുന്ന ജോലിഭാരത്താൽ വലഞ്ഞ് പൊലീസുകാർ. സൗത്തിൽ ഒഴികെ കൊച്ചി സിറ്റി പരിധിയിലെ എല്ലാ സ്റ്റേഷനുകളിലും കോവിഡ് പോസിറ്റീവ് കേസുകളുണ്ട്.
ഒട്ടേറെ പൊലീസുകാർ ക്വാറന്റീനിലുമാണ്. എറണാകുളം, തൃപ്പൂണിത്തുറ എആർ ക്യാംപുകളിലായി 56 പൊലീസുകാരാണു കോവിഡ് പോസിറ്റീവായത്. എൺപതോളം പേർ ക്വാറന്റീനിലും. നിരീക്ഷണത്തിൽ പോകുന്ന പൊലീസുകാരുടെ വീടുകളിൽ കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതിയാണ്. പരാതി പറഞ്ഞാൽ സേനയുടെ അച്ചടക്കം പാലിക്കുന്നില്ലെന്ന വ്യാഖ്യാനം വരുമെന്നതിനാൽ അമർഷം കടിച്ചമർത്തി മുന്നോട്ടു പോവുകയാണു പലരും.
പ്രതിരോധം, കൈക്കാശ് മുടക്കി
കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടങ്ങളിൽ ക്വാറന്റീനിൽ ഉണ്ടായിരുന്നവരെ ദിവസം പല തവണ സ്ഥലത്തെത്തി നിരീക്ഷിക്കാൻ നിർദേശമുണ്ടായിരുന്നു. രണ്ടു പൊലീസുകാർ വീതമാണ് പോയിക്കൊണ്ടിരുന്നത്. മിക്കവരും കൈയിൽനിന്ന് ഇന്ധനച്ചെലവുൾപ്പെടെ കണ്ടെത്തിയാണ് ഡ്യൂട്ടി ചെയ്തത്. ഇവർക്കാർക്കും ചെലവായ തുക തിരികെക്കിട്ടിയിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ തുടർച്ചയായി ജോലി നോക്കുന്ന പൊലീസുകാരിലേറെയും കോവിഡ് ഭീതിയിലാണ്. ആൾക്ഷാമം മൂലം മുൻപത്തേക്കാൾ കൂടുതൽ സമയം തുടർച്ചയായി ജോലി നോക്കേണ്ട ഗതികേടിലാണ് ഇവർ.
പണി പാളിയത് സമരത്തിൽ
സംസ്ഥാനത്തു സമരകോലാഹലം തുടങ്ങിയതോടെയാണു സ്ഥിതി പരിതാപകരമായതെന്നാണു പൊലീസുകാരുടെ പരാതി. നിരത്തിലിറങ്ങേണ്ടി വന്നതിനെത്തുടർന്നുള്ള സമ്പർക്കമാണു സേനയിൽ കോവിഡ് കേസുകൾ കുതിക്കാൻ കാരണമായതെന്ന് ഇവർ പറയുന്നു. ശാരീരിക സമ്പർക്കം ഉണ്ടാകുന്ന തരത്തിലുള്ള സമരമുറകൾ ഒഴിവാക്കുകയായിരുന്നു നല്ലതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മണ്ഡലകാലം: ആൾക്ഷാമം രൂക്ഷമാകും
ശബരിമല സീസൺ തുടങ്ങുന്നതോടെ സ്ഥിതി സങ്കീർണമാകുമെന്ന ആശങ്കയിലാണ് പൊലീസുകാർ. വിവിധ സ്റ്റേഷനുകളിൽ നിന്നു ശബരിമല ഡ്യൂട്ടിക്കായി പോകുന്നതോടെ ആൾക്ഷാമം രൂക്ഷമാകും. നിലവിലെ സാഹചര്യത്തിൽ ശബരിമല ഡ്യൂട്ടി അപകടകരമാകുമെന്ന ആശങ്കയുമുണ്ട്.
ഡ്രൈവർക്ഷാമം
അൻപതോളം പൊലീസ് ഡ്രൈവർമാരാണ് സിറ്റി പരിധിയിൽ മാത്രമുള്ളത്. ഡ്യൂട്ടിയിലുള്ളത് ഇവരിൽ വളരെ കുറച്ചു പേർ മാത്രം. ബാക്കിയുള്ളവരിലേറെയും വീട്ടു നിരീക്ഷണത്തിൽ. ഇതിനാൽ സിവിൽ പൊലീസ് ഓഫിസർമാരിൽ പലരും ഡ്രൈവർ ഡ്യൂട്ടിയും ചെയ്യേണ്ടി വരുന്നു.
ക്യാംപുകളിൽ സ്ഥിതി രൂക്ഷം
കോവിഡ് പോസിറ്റീവ്, ക്വാറന്റീൻ എന്നിവ മൂലം നൂറ്റൻപതോളം പേരാണു എറണാകുളം, തൃപ്പൂണിത്തുറ എആർ ക്യാംപുകളിൽ നിന്ന് അവധിയിൽ പ്രവേശിച്ചത്. തൃപ്പൂണിത്തുറയിൽ കഴിഞ്ഞ ദിവസം മെസ് അടച്ചിടേണ്ടിയും വന്നു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ക്യാംപുകളിൽ പൂർണമായി പാലിക്കപ്പെടുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നും പരാതിയുണ്ട്.
പരിശോധന കൂട്ടണം
പൊലീസ് ക്യാംപുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നു ക്യാംപ് ഫോളോവേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. മൂന്നു ദിവസത്തിലൊരിക്കലെങ്കിലും ക്യാംപുകൾ അണുവിമുക്തമാക്കണമെന്നും സുരക്ഷിതത്വ പ്രശ്നങ്ങൾ പരിഗണിച്ച് ശബരിമല ഡ്യൂട്ടി ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ടാർഗറ്റ് തികയ്ക്കണം; കണ്ടെയ്ൻമെന്റ് ആയാലും
പെറ്റിക്കേസുകൾ പിടിക്കുന്നതിനു ടാർഗറ്റ് നിർബന്ധമാക്കിയതോടെ കണ്ടെയ്ൻമെന്റ് സോണിലുള്ളവരെയും പരിശോധിക്കുകയാണു പൊലീസുകാർ. ദിവസവും കുറഞ്ഞതു 100 പെറ്റിക്കേസുകൾ പിടിക്കണമെന്നതാണു സ്റ്റേഷനുകൾക്കുള്ള നിർദേശമെന്നു പൊലീസുകാർ പറയുന്നു. ക്വാറന്റീനിൽ കഴിയുന്നവരുടെ പരിശോധന, കണ്ടെയ്ൻമെന്റ് സോണുകൾ കെട്ടിയടക്കൽ, സ്റ്റേഷനിൽ വരുന്ന പരാതികൾ സംബന്ധിച്ച അന്വേഷണം ഇതിനെല്ലാം പൊലീസുകാർ തികയാതെ വരുന്ന സമയത്താണു പെറ്റിക്കേസുകൾ പിടികൂടാൻ നിരത്തിലിറങ്ങി നിൽക്കേണ്ടി വരുന്നത്.