ഷട്ടറും ഭിത്തിയും തകർത്തു തട്ടുകടയിൽ സ്ഫോടനം; സിലിണ്ടർ പൊട്ടിത്തെറിച്ചതല്ല, വിദഗ്ധ പരിശോധന
Mail This Article
കൂത്താട്ടുകുളം ∙ നഗരത്തിൽ തട്ടുകടയിൽ ഉണ്ടായ സ്ഫോടനത്തിന്റെ കാരണം തേടി പൊലീസ് വിദഗ്ധപരിശോധന ആരംഭിച്ചു. കട തകരുകയും ഉടമയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു കാരണമായി പറയുന്നത് പാചകവാതക ചോർച്ച മാത്രമാണ് . സിലിണ്ടർ പൊട്ടിത്തെറിക്കാത്ത അപകടത്തിൽ ഷട്ടറും 2 മുറികളെ തിരിക്കുന്ന ഭിത്തിയും പൂർണമായി തകർന്നു വീണതിലെ അസ്വാഭാവികതയാണ് പൊലീസ് അന്വേഷിക്കുന്നത്.
ഫൊറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി. ഇടുങ്ങിയതും വായുസഞ്ചാരം കുറഞ്ഞതുമായ മുറിയിൽ ഭിത്തിയുടെ ബലക്കുറവ് തകർച്ചയ്ക്ക് ആക്കം കൂട്ടിയതായി പറയുന്നുണ്ട്. തകർന്ന ഭിത്തിയുടെ അടിയിൽപ്പട്ട മേശയും പാത്രങ്ങളും തകർന്നു.
തട്ടുകട നടത്തിയിരുന്ന കോതമംഗലം എരമല്ലൂർ എരപ്പിനേടത്ത് മനോജ് (42) മാത്രമാണ് അപകട സമയത്ത് കടയിൽ ഉണ്ടായിരുന്നത്. പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മനോജിന്റെ മൊഴി മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയിരുന്നു.
∙സിലിണ്ടർ പൊട്ടിത്തെറിക്കാത്ത അപകടത്തിൽ ഷട്ടറും 2 മുറികളെ തിരിക്കുന്ന ഭിത്തിയും പൂർണമായി തകർന്നു