കിലോഗ്രാമിന് 400 രൂപ വില; നാളുകളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂൺകൃഷി, കൃഷി രീതി ഇങ്ങനെ
Mail This Article
പിറവം∙കോവിഡ് നാളുകളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂൺകൃഷി സജീവമാക്കി രാമമംഗലത്ത് കുടുംബശ്രീ അംഗങ്ങൾ. ജോലിക്കാരെ ആശ്രയിക്കാതെ വീട്ടുവളപ്പിലും വീടിന്റെ ടെറസിലും എല്ലാം കൃഷി ആരംഭിക്കാമെന്നതിനാൽ സംഘം ചേർന്നും വ്യക്തിഗതമായും പലരും ഇൗ മേഖലയിലേക്ക് തിരിയുന്നു. മറ്റു തൊഴിലുകൾ ചെയ്യുന്നവർക്കും ഒഴിവു സമയം പ്രയോജനപ്പെടുത്തി കൂൺകൃഷി ചെയ്യാനാകുമെന്ന് ഉള്ളേലിക്കുന്ന് ഗ്രാമശ്രീ യൂണിറ്റിന്റെ പ്രസിഡന്റ് പുഷ്പലത സന്തോഷ് പറഞ്ഞു. 5 വനിതകളാണ് ഗ്രാമശ്രീ യൂണിറ്റിൽ കൂൺകൃഷി ചെയ്യുന്നത്.
കൃഷി രീതി
വിഎഫ്പിസികെ കാക്കനാട് ഓഫിസ് ഉൾപ്പെടെയുള്ളിടങ്ങളിൽ നിന്നു കൂൺ വിത്ത് ലഭിക്കും. 200 ഗ്രാമിന് 35 രൂപയാണ് വില. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ഷെഡിനുള്ളിൽ കൂൺ കൃഷി ചെയ്യാം. വൈക്കോൽ അല്ലെങ്കിൽ അറക്കപ്പൊടി ഉപയോഗിച്ച് നിർമിക്കുന്ന പ്രതലത്തിൽ ആണു വിത്തുകൾ പാകേണ്ടത്. അറക്കപ്പൊടിയോ വൈക്കോലോ അൻപത് സെന്റീമീറ്റർ ഉയരവും പതിനഞ്ച് സെന്റീമീറ്റർ വരെ വ്യാസമുള്ള പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിറയ്ക്കണം. ഇവയിൽ മൂന്നിഞ്ച് കനത്തിൽ ഇടവിട്ട് കൂൺ വിത്ത് വിതറാം. ഇങ്ങനെ നിറയ്ക്കുന്ന ബാഗുകൾ മുകൾ ഭാഗം നൈലോൺ ചരട് ഉപയോഗിച്ചു കെട്ടിയ ശേഷം ഉറികളാക്കി ഷെഡിൽ തൂക്കിയിടണം. ഇൗർപ്പമുള്ള അന്തരീക്ഷത്തിലാണ് കൂൺ മുളയ്ക്കുന്നത്. ഇതിനായി ബെഡിൽ ഇടവിട്ട് സുക്ഷിരങ്ങളുണ്ടാക്കി നനയ്ക്കണം.
വിളവെടുപ്പ്
കൃത്യമായ പരിചരണം നൽകിയാൽ 3 ആഴ്ച കൊണ്ട് വിളവെടുപ്പ് ആരംഭിക്കാം. ഒരു ബെഡിൽ നിന്ന് ഒന്നര മാസം വരെയും കൂൺ ലഭിക്കും. ഇക്കാലയളവിൽ 2 കിലോഗ്രാം വരെ കൂൺ ഓരോ ബെഡിൽ നിന്നും വിളവെടുക്കാം. കിലോഗ്രാമിന് 400 രൂപ വിലയുണ്ട്. ഗ്രാമശ്രീ എന്ന പേരിൽ 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാണ് ഉള്ളേലിക്കുന്ന് യൂണിറ്റ് കൂൺ വിപണിയിലെത്തിക്കുന്നത്. ഉൗരമനയിൽ പൊന്നൂസ് ലേബലിലും കൂൺ വിൽക്കുന്നു. കീടനാശിനിയും രാസവളങ്ങളും ഒന്നും പ്രയോഗിക്കാതെ കൃഷി ചെയ്യുന്നതിനാൽ കൂണിന് ഏറെ ആവശ്യക്കാരുള്ളതായി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.