ആലുവയിൽ കോടതി സമുച്ചയം; ആവശ്യത്തിന് 30 വർഷം പഴക്കം
Mail This Article
ആലുവ∙ ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച, 100 വർഷം പഴക്കമുള്ള കോടതി കെട്ടിടം പൊളിച്ചുമാറ്റി പകരം ബഹുനില കോടതി സമുച്ചയം പണിയണമെന്ന ആവശ്യത്തിനു 30 വർഷം പഴക്കമുണ്ടെങ്കിലും നടപടി ഇപ്പോഴും കടലാസിൽ തന്നെ. അനുയോജ്യമായ കെട്ടിടം ഇല്ലാത്തതിനാൽ പല മേൽക്കോടതികളും ആലുവയ്ക്കു നഷ്ടപ്പെട്ടു.
ഏറെക്കാലത്തെ ശ്രമഫലമായി ലഭിച്ച അതിവേഗ സ്പെഷൽ കോടതി ഇന്നലെ പ്രവർത്തനം ആരംഭിച്ചതു വാടകക്കെട്ടിടത്തിലാണ്. 200 വർഷം മുൻപു ജില്ലാ കോടതി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ആലുവ. ആ സ്ഥാനത്തു 2 മജിസ്ട്രേട്ട് കോടതികളും ഒരു മുൻസിഫ് കോടതിയുമാണ് ഇതുവരെ ഉണ്ടായിരുന്നത്.
ജില്ലയിൽ കൂടുതൽ മജിസ്ട്രേട്ട്/മുൻസിഫ് കോടതികൾ അനുവദിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 1810 മുതൽ 1815 വരെ തിരുവതാംകൂർ ഭരിച്ച റാണി ഗൗരി ലക്ഷ്മിഭായിയാണ് ഇവിടെ ജില്ലാ കോടതിയും റജിസ്ട്രാർ ഓഫിസും അനുവദിച്ചത്. ഇവ പ്രവർത്തിച്ചിരുന്ന കച്ചേരിമാളികയും ചുറ്റുമുള്ള സ്ഥലവും 1921ൽ യുസി കോളജിനു വിട്ടുകൊടുത്തു.
തുടർന്നു കോടതിയുടെ പ്രവർത്തനം മംഗലപ്പുഴ കുന്നിൽ നിന്ന് ആലുവയിലേക്കു മാറ്റി. നിലവിലുള്ള കോടതി കെട്ടിടം ബലക്ഷയം മൂലം തകർച്ചയുടെ വക്കിലാണ്. 85 സെന്റ് സ്ഥലത്താണു കോടതി കെട്ടിടം സ്ഥിതി ചെയ്യുന്നത്. അഭിഭാഷകർക്കും കക്ഷികൾക്കും നിന്നു തിരിയാൻ ഇടമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമില്ല.
പരിസരം നന്നായി സംരക്ഷിക്കാൻ കഴിയാത്തതിനാൽ കോടതി ഹാളിലും മജിസ്ട്രേട്ടിന്റെ ചേംബറിലും മുൻസിഫിന്റെ വസതിയിലും വരെ വിഷപ്പാമ്പുകൾ കയറി. മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, അഡിഷനൽ സബ് കോടതി, സ്പെഷൽ സൈബർ കോടതി, വിജിലൻസ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി, മീഡിയേഷൻ സെന്റർ തുടങ്ങിയവ ആലുവയിൽ ആരംഭിക്കണമെന്നാണ് ആവശ്യം. 600 അഭിഭാഷകരുണ്ട് ഇവിടെ.