നാട്ടിലെ താരങ്ങളായി ‘ഹൈറയും’ ‘ആദവും’; കാഴ്ചക്കാരിൽ ഏറെ കുട്ടികള്‍
Mail This Article
പറവൂർ ∙ ആദത്തിന്റെ ജനനമാണ് ഇന്നു നാട്ടിലെ പ്രധാന ചർച്ചാവിഷയം. ക്രിസ്മസ് ആഘോഷവേളയിൽ പിറന്ന ആദം ഒരു കുതിരക്കുട്ടിയാണ്. വെടിമറ കാഞ്ഞിരപ്പറമ്പിൽ തൗസീഫ് വളർത്തുന്ന ‘ഹൈറ’ എന്ന കുതിരയുടെ കുഞ്ഞ്. ഹൈറയും ആദവും നാട്ടിലെ താരങ്ങളാണിപ്പോൾ. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണു ഹൈറ ആദത്തെ പ്രസവിച്ചത്. സുഖപ്രസവമായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാർ കുതിരക്കുട്ടിയെ കാണാൻ തൗഫീസിന്റെ വീട്ടിലേക്കെത്തുകയാണ്. കുട്ടികളാണു കാഴ്ചക്കാരിൽ ഏറെ. അഞ്ചു വയസ്സുകാരിയായ ഹൈറ വെള്ളക്കുതിരയാണ്. ആദത്തിനു വെള്ളയ്ക്കു പുറമെ കറുത്ത നിറവുമുണ്ട്. തൗസീഫിന്റെ വീട്ടിൽ നിലവിൽ 5 കുതിരകളുണ്ട്. കുട്ടികളെ കുതിരസവാരി പഠിപ്പിക്കുന്നതിനായി ഇദ്ദേഹം നേരത്തെ ‘സ്റ്റാലിയൻ ഹോഴ്സ് റൈഡിങ് അക്കാദമി’ നടത്തിയിരുന്നു. 35 പേർക്കു പരിശീലനം നൽകുകയും ചെയ്തു.
ആ സമയത്ത് 9 കുതിരകൾ ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി വന്നതോടെ അക്കാദമി പൂട്ടി. പിതാവ് മരിച്ചതോടെ അദ്ദേഹത്തിന്റെ ഇറച്ചിക്കച്ചവടം ഏറ്റെടുത്തു. അതോടെ 4 കുതിരകളെ വിറ്റു. വീട്ടിൽ കുതിരകൾ ഏറെ ഉണ്ടായിരുന്നെങ്കിലും പ്രസവം നടക്കുന്നത് ആദ്യമാണെന്നു തൗസീഫ് പറഞ്ഞു. പറവൂർ വെറ്റിനറി ആശുപത്രിയിലെ ഡോ.ചന്ദ്രകാന്തിന്റെ സഹായത്തോടെയാണു ചികിത്സയും പരിചരണവും നടത്തുന്നത്.