കണ്ടറിയാഞ്ഞ പാവം പൊലീസ് കൊണ്ടറിഞ്ഞു; ‘പണി’ കിട്ടിയതു വനിതാ സിവിൽ പൊലീസ് ഓഫിസർക്ക്
Mail This Article
കൊച്ചി∙ സിറ്റി പൊലീസിൽ പുതുതായി ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥ ഞായർ എറണാകുളം നോർത്തിലെ വനിതാ പൊലീസ് സ്‌റ്റേഷനിൽ സിവിൽ വേഷത്തിലെത്തിയതോടെ ‘പണി’ കിട്ടിയതു വനിതാ സിവിൽ പൊലീസ് ഓഫിസർക്ക്. ഔദ്യോഗിക വാഹനം നോർത്ത് പൊലീസ് സ്‌റ്റേഷൻ വളപ്പിലിട്ട ശേഷമാണ് ഉന്നത ഉദ്യോഗസ്ഥ സ്റ്റേഷനിലെത്തിയത്. ആളെ തിരിച്ചറിയാതെ, ഉദ്യോഗസ്ഥയെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒ തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥ സ്വയം പരിചയപ്പെടുത്തിയതോടെ, ഇവർ പിന്മാറി, ഉദ്യോഗസ്ഥ സ്റ്റേഷനിൽ പ്രവേശിക്കുകയും ചെയ്തു.
എന്നാൽ വനിതാ സിപിഒയിൽ നിന്നു പിറ്റേന്നു വിശദീകരണം തേടിയ ഉന്നത ഉദ്യോഗസ്ഥ, അവരെ രണ്ടു ദിവസം ട്രാഫിക് ഡ്യൂട്ടിക്കു നിയോഗിച്ചു. മേലുദ്യോഗസ്ഥയെ തിരിച്ചറിയാൻ വൈകിയെന്നതാണു കാരണം പറഞ്ഞിരിക്കുന്നത്. സംഭവം പൊലീസുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതിരുന്നതിനാൽ തിരിച്ചറിയാതെ പോയതിനു ശിക്ഷ നൽകേണ്ട കാര്യമുണ്ടോ എന്നാണു ചോദ്യം. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതു കൂടി കണക്കിലെടുത്ത് അപരിചിതർ അനുവാദമില്ലാതെ സ്റ്റേഷനകത്തു കടക്കുന്നതു തടയേണ്ടതു പാറാവുകാരുടെ ചുമതലയല്ലേ എന്ന ചോദ്യവും ഉയരുന്നു. അതേസമയം, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയതു ശ്രദ്ധിക്കാതെ പോയതിനാണു വനിതാ സ്റ്റേഷനിലെ പൊലീസുകാരിക്കു ട്രാഫിക് ഡ്യൂട്ടി നൽകിയതെന്നു ഡിസിപി ഐശ്വര്യ ഡോങ്റെ മാധ്യമങ്ങളോടു പ്രതികരിച്ചു.