തെങ്ങുകയറ്റത്തിന് മാസം 40,000 രൂപ , ബേക്കറിയിൽ 45,000 രൂപ മാസ ശമ്പളം: ദേ അവരിങ്ങെത്തി
Mail This Article
മൂവാറ്റുപുഴ∙ തെങ്ങുകയറ്റത്തിന് മാസം 40,000 രൂപ ശമ്പളം, ബേക്കറിയിൽ വിദഗ്ധനായ അതിഥിത്തൊഴിലാളികൾക്ക് 45,000 രൂപ മാസ ശമ്പളം... കോവിഡ് തുടക്കത്തിൽ മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെല്ലാം മികച്ച കൂലിയും മറ്റു സൗകര്യങ്ങളും ലഭിക്കുന്നതിനാൽ കേരളത്തിലേക്കു വിമാനം പിടിച്ചു വന്നു തുടങ്ങി. ബിഹാറിൽ നിന്നും ബംഗാളിൽ നിന്നും കൂട്ടത്തോടെ തൊഴിലാളികൾ എത്തിയതോടെ കിഴക്കൻ മേഖലയിലെ ഭായി തെരുവുകളിൽ വീണ്ടും തിരക്കേറി.
തെങ്ങുകയറ്റത്തൊഴിലാളികൾക്കു നാട്ടിൽ കടുത്ത ക്ഷാമം ആണ്. ഇതു മനസ്സിലാക്കി ബംഗാളിൽ നിന്നും മറ്റും കരാറുകാർ നേരിട്ട് തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. തെങ്ങുകയറ്റത്തിന് ആളെ ആവശ്യമുള്ളവർ വിളിച്ചാൽ ഇവർ തെങ്ങുകയറ്റ യന്ത്രം നൽകി തൊഴിലാളികളെ വാഹനത്തിൽ സ്ഥലത്ത് എത്തിക്കും. അതിവേഗമാണ് ഇവരുടെ തെങ്ങുകയറ്റം. ഒരു തെങ്ങിൽ കയറുന്നതിന് 50 മുതൽ 60 രൂപ വരെ. ഒരാൾക്കു മാസം 40,000 രൂപ നൽകിയാലും കരാറുകാരനു ലാഭം ആയിരങ്ങൾ.
ബേക്കറികളിലും ഹോട്ടലുകളിലും ഒക്കെ വിദഗ്ധ തൊഴിലാളികൾക്ക് ഡിമാൻഡ് കൂടി. നിർമാണ മേഖലയ്ക്കു പുറമേ, പൈനാപ്പിൾ തോട്ടങ്ങൾ, നെൽപ്പാടങ്ങൾ, പാറമടകൾ, ടാറിങ്, ഹോട്ടലുകൾ തുടങ്ങി എല്ലായിടങ്ങളിലും അതിഥിത്തൊഴിലാളികളെ ആണ് കൂടുതലായി ആശ്രയിക്കുന്നത്. കൃഷിക്കാരും തൊഴിൽ ഉടമകളും ബംഗാളിലേക്കും മറ്റും സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ പോയാണ് തൊഴിലാളികളെ തിരികെ കൊണ്ടുവന്നത്.