ADVERTISEMENT

കൊച്ചി∙ കുരുക്കഴിക്കാൻ വൈറ്റില ജംക്‌ഷനിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. മേൽപ്പാലത്തിനു താഴെ ഇന്നലെയും മിനിഞ്ഞാന്നു രാത്രിയിലുമായി നടത്തിയ ഗതാഗത പരീക്ഷണങ്ങൾ വിജയമാണെന്നാണു പൊലീസ് വിലയിരുത്തൽ.  വൈറ്റിലയിലേക്കെത്തുന്ന ആറു റോഡുകളിലൂടെയുമുള്ള വാഹനങ്ങളെ ജംക്‌ഷനിലൂടെ തന്നെ കടത്തിവിട്ടും പ്രധാന നാലു റോഡുകളിലൂടെയെത്തുന്നവയ്ക്കു ഫ്രീ ലെഫ്റ്റ് സൗകര്യം ഉറപ്പാക്കിയുമാണു പൊലീസ് ഇന്നലെ കുരുക്കഴിച്ചത്.

രാവിലെ പ്രാരംഭ ഘട്ടത്തിലൊഴികെ, തിരക്കുള്ള സമയത്തു പോലും പരമാവധി 150 മീറ്റർ വരെ മാത്രമേ വാഹനനിര നീണ്ടുള്ളൂ എന്നതും പരിഷ്കാരം വിജയിച്ചുവെന്നതിന്റെ തെളിവായി പൊലീസ് കാണുന്നു. ആറു റോഡുകൾ ചേരുന്ന തിരക്കുള്ള വലിയ ജംക്‌ഷനിൽ ഇത്രയും വാഹനനിര സ്വാഭാവികമാണെന്നും പരമാവധി രണ്ടു സിഗ്നൽ വീഴുന്ന സമയത്തിനുള്ളിൽ വാഹനങ്ങൾക്കു കടന്നു പോകാനാകുമെന്നുമാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ പരീക്ഷണം ആരംഭിച്ചപ്പോൾ വാഹനങ്ങളുടെ നിര നീണ്ടിരുന്നു. എന്നാൽ, വിവിധ റോഡുകളിൽ ഫ്രീ ലെഫ്റ്റ് തടഞ്ഞു വാഹനങ്ങൾ നിർത്തിയിടുന്നതും വൈറ്റില–തൃപ്പൂണിത്തുറ റോഡിൽ വൈറ്റില ഹബിൽ നിന്നു ബസുകൾ പുറത്തു കടക്കുന്ന കവാടത്തിനു സമീപത്തെ 3 ബസ് സ്റ്റോപ്പുകളുമാണു ഈ തിരക്കിന്റെ കേന്ദ്രബിന്ദുക്കൾ എന്നു പൊലീസ് കണ്ടെത്തി. 

എല്ലാ ബസുകളും ഹബിനുള്ളിൽ പ്രവേശിച്ചു വേണം പുറത്തു പോകാനെന്ന നിർദേശം പാലിക്കപ്പെടാത്തതായിരുന്നു പ്രധാന പ്രശ്നം. ദീർഘദൂര ബസുകൾ പലതും ഹബിൽ പ്രവേശിക്കാതെ പുറത്തേക്കുള്ള കവാടത്തിനു സമീപം ആളെ ഇറക്കി കടന്നു പോവുകയായിരുന്നു. ഇവിടെ ഇറങ്ങുന്ന യാത്രക്കാരെ പ്രതീക്ഷിച്ചു ലൈൻ ബസുകൾ കൂട്ടത്തോടെ ഇവിടെ ഏറെ നേരം നിർത്തിയിടുന്നതാണു ഗതാഗതം തടസ്സപ്പെടാൻ പ്രധാന കാരണം.  ഇതു മനസ്സിലാക്കിയതോടെ എല്ലാ ബസുകളും ഹബിൽ പ്രവേശിക്കണമെന്നും ആളെ ഇറക്കുന്നതും കയറ്റുന്നതും ഹബിനുള്ളിൽ മതിയെന്നും പൊലീസ് നിലപാടെടുത്തു. ദേശീയപാതയിൽ നിന്നു ഹബിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ വച്ചു ബസുകളെ ഹബിലേക്കു വഴി തിരിച്ചുവിടുകയും ചെയ്തു.

ഫ്രീ ലെഫ്റ്റ് തടഞ്ഞാൽ പെറ്റി വീട്ടിൽ വരും

വൈറ്റില ജംക്‌ഷനിലെ ഫ്രീ ലെഫ്റ്റ് തടഞ്ഞു കുരുക്കുണ്ടാക്കുന്ന സ്വകാര്യ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി. വിവിധ റോഡുകളിലൂടെ ജംക്‌ഷനിലെത്തി വലതു വശത്തേക്കു തിരിയാനുള്ള വാഹനങ്ങൾ, ക്യൂ ഒഴിവാക്കാൻ ഇടതു വശത്തെ ട്രാക്കിലൂടെ കടന്നു വരുന്നതിനെതിരെയും കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാരെ വലതു തിരിഞ്ഞു പോകാൻ അനുവദിക്കുകയുമില്ല. ഇതു കൃത്യമായി നടപ്പാക്കുന്നു എന്നുറപ്പാക്കാൻ ആവശ്യത്തിനു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.  ഇന്നലെ ഈ രീതിയിൽ ഇടതുവശത്തു കൂടി കടന്നു വന്ന സ്വകാര്യ ബസുകാർക്കെല്ലാം ഫ്രീ ലെഫ്റ്റ് എടുത്തു പോകേണ്ടി വരികയും സമയനഷ്ടമുണ്ടാവുകയും ചെയ്തു.

പിഴയും ചുമത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനത്തിന്റെ ഡ്രൈവറോടു പൊലീസുകാർ സംസാരിക്കുകയോ തുടർന്നു വാക്കുതർക്കമുണ്ടാക്കുകയോ ഇതു മൂലം ഗതാഗതതടസ്സമുണ്ടാകുകയോ ചെയ്യുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയാണു നടപടി. ഇത്തരം വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ഉടൻ കൺട്രോൾ റൂമിലേക്കു കൈമാറുകയും ഉടമയുടെ വിലാസം കണ്ടെത്തി പിഴയടയ്ക്കാനുള്ള നിർദേശം തപാലിൽ അയയ്ക്കുകയുമാണു ചെയ്യുന്നത്. ഇന്നലെ സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്കുൾപ്പെടെ ഇത്തരത്തിൽ നോട്ടിസ് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാനാണു പൊലീസിന്റെ നീക്കം.  

കെ.എഫ്.ഫ്രാൻസിസ് ഷെൽബി, എസിപി, ട്രാഫിക് ഈസ്റ്റ്

"ജംക്‌ഷനിലെ ഫ്രീ ലെഫ്റ്റ് തടയുന്നതും ലെയ്നും ക്യൂവും തെറ്റിച്ചെത്തി കടന്നു പോകാൻ ശ്രമിക്കുന്നതും കർശനമായി തടയും. ഇത്തരക്കാർക്കുള്ള നടപടി നോട്ടിസ് വീട്ടിലേക്കയയ്ക്കും. പൊതുജനങ്ങൾക്ക് ഇന്ന് ഒരു ദിവസം കൂടി ഇക്കാര്യത്തിൽ ബോധവൽക്കരണം നൽകും. എന്നാൽ, സ്വകാര്യ ബസുകൾക്കു മുൻകൂട്ടി നിർദേശം നൽകിയിട്ടുള്ളതിനാൽ നടപടി ആരംഭിച്ചു കഴിഞ്ഞു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും മേൽനോട്ടവും വരും ദിവസങ്ങളിൽ വൈറ്റിലയിലുണ്ടാകും. ഗതാഗത മര്യാദകൾ ജംക്‌ഷനിൽ പാലിക്കപ്പെടുന്നു എന്നുറപ്പാകും വരെ ഇതു തുടരും."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com