ADVERTISEMENT

ആലുവ∙ സാഹിത്യ വിമർശകനും പുരോഗമന സാഹിത്യ പ്രസ്ഥാനം, യുക്തിവാദി സംഘം എന്നിവയുടെ നേതാവുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചിട്ടു നാളെ 50 വർഷം. മാർക്സിന്റെ മൂലധനം മലയാളത്തിലേക്കു വിവർത്തനം ചെയ്ത സംഘത്തിന്റെ ചീഫ് എഡിറ്ററും ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ വിവർത്തനം ചെയ്യുന്നതിനു രൂപീകരിച്ച ഉപദേശക സമിതിയുടെ അധ്യക്ഷനുമായിരുന്നു. ആലുവ യുസി കോളജിൽ മലയാളം അധ്യാപകനായിരുന്ന കുറ്റിപ്പുഴയുടെ ശിഷ്യഗണത്തിൽ പെട്ടവരാണു ഗുരു നിത്യചൈതന്യയതി, മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ, മാർസിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള തുടങ്ങിയവർ.

കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ, കേരള സർവകലാശാല സെനറ്റ് അംഗം, പാഠപുസ്തക കമ്മിറ്റി കൺവീനർ, ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം ഉപദേഷ്ടാവ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1900 ഓഗസ്റ്റ് ഒന്നിനു കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരിയുടെയും കുറുങ്ങാട്ട് ദേവകി അമ്മയുടെയും      മകനായി ജനിച്ചു. 1971 ഫെബ്രുവരി 11ന് അന്തരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായിരുന്ന അദ്ദേഹത്തെ ആലുവ എസ്എൻഡിപി ശാഖാ ശ്മശാനത്തിലാണു സംസ്കരിച്ചത്. ചിതാഭസ്മം തൊട്ടുതാഴെയുള്ള ശവക്കോട്ടപ്പാടത്തു വിതറി. 

കാവി ഉടുക്കാത്ത സന്യാസി

കുറ്റിപ്പുഴ ഗ്രാമത്തിൽ നിന്നു സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിയായി ആലുവയിൽ എത്തിയ കൃഷ്ണപിള്ള പിന്നീടു ജീവിതത്തിൽ നല്ലൊരു പങ്കും ചെലവഴിച്ചത് ഈ നഗരത്തിലാണ്. 1922ൽ അദ്വൈതാശ്രമം സംസ്കൃത പാഠശാലയിൽ ഇംഗ്ലിഷ് അധ്യാപകൻ ആയതോടെയാണു ശ്രീനാരായണ ഗുരുവുമായി അടുക്കുന്നത്. ദിവസവും 6 മൈൽ നടന്ന് പെരിയാറിന്റെ 2 കൈവഴികൾ കടന്നാണു വരുന്നതെന്ന് അറിഞ്ഞപ്പോൾ ഗുരു ആശ്രമത്തിന്റെ വടക്കേ അറ്റത്തെ മുറിയിൽ അദ്ദേഹത്തിനു താമസസൗകര്യം ഒരുക്കി. കുറ്റിപ്പുഴ അങ്ങനെ അദ്വൈതാശ്രമത്തിലെ അംഗമായി. കാവിക്കു പകരം ഖദർ ധരിച്ച അദ്ദേഹം നിരീശ്വരവാദി ആയിരുന്നു. അവിവാഹിതനുമായിരുന്നു.  

വിദ്യാർഥി മനസ്സിൽ എന്നും 

നവതി ആഘോഷത്തിന്റെ ഭാഗമായി യുസി കോളജ് പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഓർമകൾ പുസ്തക രൂപത്തിലാക്കിയപ്പോൾ ഏറ്റവുമധികം പേർ എഴുതിയതു കുറ്റിപ്പുഴ സാറിന്റെ ക്ലാസുകളെക്കുറിച്ച്. മലയാളം വിദ്യാർഥികൾ അല്ലാത്തവർ തൂണുകളുടെ പിന്നിൽ മറഞ്ഞുനിന്ന് അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കുമായിരുന്നു. 

എന്നാൽ, കുട്ടികളോടും പുറത്തുള്ളവരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല കുറ്റിപ്പുഴയുടേതെന്നു കവി എൻ.കെ. ദേശം ഓർക്കുന്നു. സാഹിതീയം, വിചാര വിപ്ലവം, വിമർശന രശ്മി, നിരീക്ഷണം, ചിന്താതരംഗം, മാനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, വിമർശന ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി എന്നിവയാണു പ്രധാന കൃതികൾ. 

കുറ്റിപ്പുഴയുടെ സ്മാരകങ്ങൾ

ആലുവയിൽ ഒരു ബുക്ക് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ച ഉടൻ കുഴഞ്ഞുവീണ് ആശുപത്രിയിലായ കുറ്റിപ്പുഴയെയും അദ്ദേഹത്തിന്റെ  സഹോദരൻ ചന്ദ്രനെയും അവസാന കാലത്തു ശുശ്രൂഷിച്ചതു തൃശൂർ സ്വദേശിയും യുക്തിവാദിയുമായ എ.വി. ജോസ് ആണ്. കുറ്റിപ്പുഴയുടെ മരണശേഷം ചന്ദ്രനെ ജോസ് തൃശൂരിലെ തന്റെ വാടകവീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് 8 സെന്റ് സ്ഥലം വാങ്ങി അവിടെ ‘നാസ്തികം’ എന്ന വീടു നിർമിച്ചു.

കോർപറേഷന്റെ അനുമതിയോടെ ആ പ്രദേശത്തിനു കുറ്റിപ്പുഴ നഗർ എന്നു പേരു നൽകി. കുറ്റിപ്പുഴ തന്റെ കൃതികളുടെ പകർപ്പവകാശം നൽകിയതു ജോസിനും മിശ്രവിവാഹ സംഘത്തിന്റെ സ്ഥാപക നേതാവ് വി.കെ. പവിത്രനുമാണ്. ആലുവ നഗരസഭാ ലൈബ്രറി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പേരിലാണ്. ജന്മനാട്ടിൽ കുറ്റിപ്പുഴയ്ക്കു 2 സ്മാരകങ്ങളുണ്ട്. കുന്നുകര പഞ്ചായത്ത് സാംസ്കാരിക പഠന കേന്ദ്രവും ഒരു സ്വകാര്യ ആശുപത്രിയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com