‘കൊച്ചിക്കാരാ കൊച്ചുണ്ണി കൊച്ചിക്കായലിലൊളിച്ചോളു’ ; നാൽപ്പത്തിയൊന്നു വർഷം മുൻപുള്ള രസകരമായ രാഷ്ട്രീയ ചരിത്രം
Mail This Article
കുറുപ്പംപടി ∙ നാൽപ്പത്തിയൊന്നു വർഷം മുൻപുള്ള തിരഞ്ഞെടുപ്പു പോരാട്ടം ഓർമിപ്പിച്ച് എംസി റോഡിൽ കീഴില്ലം കനാൽപ്പാലത്തിൽ ഒരു ചുവരെഴുത്തുണ്ട്. അന്നത്തെ യുഡിഎഫ് സ്ഥാനാർഥിയായ എ.എ.കൊച്ചുണ്ണി മാസ്റ്ററുടെ ചുവരെഴുത്തിൽ നിന്നു പിന്നോട്ട് പോയാൽ രസകരമായ രാഷ്ട്രീയ ചരിത്രം ലഭിക്കും. ‘കൊച്ചിക്കാരാ കൊച്ചുണ്ണി കൊച്ചിക്കായലിലൊളിച്ചോളു’ എന്നായിരുന്നു എൽഡിഎഫിന്റെ മുദ്രാവക്യം.
1980ൽ എ.കെ.ആന്റണിയും കെ.എം.മാണിയും എൽഡിഎഫിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നു. എൽഡിഎഫിലെ പി.ആർ.ശിവനെതിരെ യുഡിഎഫിന്റെ സ്ഥാനാർഥിയായിരുന്നു എ.എ.കൊച്ചുണ്ണി മാസ്റ്റർ. പി.ആർ.ശിവനായിരുന്നു വിജയം. ഒരു വർഷത്തിനകം ആന്റണിയും മാണിയും യുഡിഎഫിലേക്കു തിരികെ പോയി. നായനാർ മന്ത്രിസഭ രാജിവച്ചു.
മട്ടാഞ്ചേരിക്കാരാനായ കൊച്ചുണ്ണി മാസ്റ്റർക്കെതിരെ മുദ്രാവാക്യം വിളിച്ചവരാണ് പെരുമ്പാവൂരിലെ ഇന്നത്തെ പ്രമുഖ യുഡിഎഫ് നേതാക്കളിൽ പലരും. ആന്റണിക്കൊപ്പം എൽഡിഎഫിൽ നിന്നവരാണ് ഇവർ. 1977ൽ പി.ആർ.ശിവനോട് പരാജയപ്പെട്ട് പി.ഐ.പൗലോസും 80ൽ പി.ആർ.ശിവനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. 1982ൽ പി.ആർ.ശിവനെ യുഡിഎഫിലെ പി.പി.തങ്കച്ചൻ പരാജയപ്പെടുത്തി. 2001 മുതൽ പി.ഐ.പൗലോസിന്റെ മകൻ സാജു പോൾ മൂന്നു വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചു എന്നതും ചരിത്രം. 2016ൽ എൽദോസ് കുന്നപ്പിള്ളി മണ്ഡലം യുഡിഎഫിന് വേണ്ടി തിരിച്ചു പിടിച്ചു.