കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം എത്തിച്ചു കുടുംബശ്രീ ഹോട്ടൽ
Mail This Article
പിറവം∙ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു രാമമംഗലത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു വീടുകളിൽ താമസസൗകര്യം പരിമിതമായ 20 പേരാണു ചികിത്സാ കേന്ദ്രത്തിലുള്ളത്. ഇവർക്കു ഭക്ഷണം എത്തിക്കുകയെന്നതു വെല്ലുവിളിയായപ്പോഴാണു തങ്ങൾ സന്നദ്ധത അറിയിച്ചതെന്നു സിഡിഎസ് അധ്യക്ഷ ഷീബ യോഹന്നാൻ പറഞ്ഞു.
6കുടുംബശ്രീ അംഗങ്ങൾ ചേർന്നാണു ഹോട്ടൽ നടത്തുന്നത്. കോവിഡ് സെന്ററിലേക്കുള്ള ഭക്ഷണത്തിനു വേണ്ടി വരുന്ന മുതൽ മുടക്കും ഇപ്പോൾ ഇവരാണു വഹിക്കുന്നത്. അപ്പവും ദോശയും പച്ചക്കറികളുമെല്ലാം ഉൾപ്പെടുന്നതാണു പ്രഭാത ഭക്ഷണം. ഉച്ചക്കു ചോറ്, വൈകിട്ട് ചായയും ചെറുകടികളും, രാത്രി ചപ്പാത്തിയും പച്ചക്കറിയും എന്നിങ്ങനെയാണു കോവിഡ് സെന്ററിലേക്കുള്ള മെനു. രാവിലെ 5നു ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോൾ വൈകിട്ടു 7 മണിയാകും.