ആലുവയുടെ മനസ്സ് കവർന്ന് അൻവർ സാദത്ത്; വിജയം നൽകിയത് ജനകീയ മുഖം
Mail This Article
ആലുവ ∙ അൻവർ സാദത്ത് ആലുവയുടെ ജനകീയ മുഖമെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. അദ്ദേഹത്തിന് ആലുവ സമ്മാനിച്ചത് ഇതുവരെ നൽകിയതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; 18886 വോട്ടുകൾ. തുടർച്ചയായ 3 –ാം മത്സരം. 3–ാം വിജയം. സംസ്ഥാനത്തു കോൺഗ്രസ് സ്ഥാനാർഥികളിൽ ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചവരിൽ 2–ാം സ്ഥാനവും സാദത്തിനു തന്നെ. അദ്ദേഹത്തിനു ഹാട്രിക് വിജയം നേടിക്കൊടുത്ത മുഖ്യ ഘടകം ജനകീയത തന്നെ. വികസന പ്രവർത്തനങ്ങൾക്കൊപ്പം അദ്ദേഹം നടപ്പാക്കിയ ജീവകാരുണ്യ പദ്ധതികൾ ജന ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
സേവന – വികസന പദ്ധതികളിൽ ജാതി,മത, രാഷ്ട്രീയ പരിഗണനകൾ നോക്കാറില്ല, എൽഡിഎഫ് ഭരിക്കുന്ന എടത്തല പഞ്ചായത്താണു സാദത്തിന് ഏറ്റവും കൂടുതൽ വോട്ടു നൽകിയത്. കുറവു ലഭിച്ചതു യുഡിഎഫ് ഭരിക്കുന്ന ആലുവ നഗരസഭയിൽ. വോട്ടർമാരുടെ എണ്ണം കുറവായതാണു നഗരസഭയിൽ വോട്ടു കുറയാൻ കാരണം. 26 വർഷം ആലുവയിൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെ സിപിഎം സംസ്ഥാന നേതൃത്വം പുതുമുഖ സ്വതന്ത്ര സ്ഥാനാർഥിയായി അവതരിപ്പിക്കുമ്പോൾ യുഡിഎഫ് തട്ടകത്തിൽ നിന്നു കുറച്ചെങ്കിലും വോട്ടുകൾ പിടിച്ചെടുക്കാൻ പറ്റുമെന്നു കണക്കു കൂട്ടിയിരിക്കണം.
എന്നാൽ, അത്തരത്തിലുള്ള അടിയൊഴുക്കുകളൊന്നും ഉണ്ടായില്ല. മുഹമ്മദാലിയുടെ വീടിരിക്കുന്ന 86–ാം നമ്പർ ബൂത്തിൽ ഷെൽന 3–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എൻഡിഎ ആണു 2–ാം സ്ഥാനത്തു വന്നത്. അതേസമയം, നെടുമ്പാശേരി പഞ്ചായത്തിലെ ഒന്നാം ബൂത്ത് മുതൽ എടത്തല പഞ്ചായത്തിലെ 167–ാം ബൂത്ത് വരെ സാദത്ത് ലീഡ് നിലനിർത്തി. നിയോജകമണ്ഡലത്തിലെ 8 തദ്ദേശഭരണ സ്ഥാപനങ്ങളിലും ഏറ്റവുമധികം വോട്ടു നേടിയതും സാദത്ത് തന്നെ.
എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപിക്കു 2016 ൽ എൻഡിഎയുടെ സ്ഥാനാർഥി നേടിയതിനേക്കാൾ 4000 വോട്ടു കുറഞ്ഞു. നെടുമ്പാശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലാണ് എൻഡിഎയ്ക്കു മുൻ തിരഞ്ഞെടുപ്പുകളേക്കാൾ വോട്ടു ഗണ്യമായി കുറഞ്ഞത്. അവിടെ ഇതര മുന്നണി സ്ഥാനാർഥികൾക്കു വോട്ടുകൾ ചോർന്നുവെന്നാണു വിലയിരുത്തൽ. ആലുവയിലെ എൻഡിഎ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചു നെടുമ്പാശേരി സ്വദേശിയായ ബിജെപി മധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ പാർട്ടി പദവികളെല്ലാം രാജിവച്ചിരുന്നു.