യോഗപ്പറമ്പ്– റെയിൽവേ സ്റ്റേഷൻ റോഡ് : സാധ്യത തെളിയുന്നു
Mail This Article
കുമ്പളം ∙ ദീർഘകാല ആവശ്യമായ യോഗപ്പറമ്പ്– റെയിൽവേ സ്റ്റേഷൻ റോഡിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാനായി സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അഡീഷനൽ ഡിവിഷനൽ മാനേജർ പി.ടി. ബെന്നി സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിവിധ റെയിൽവേ പദ്ധതികൾ സംബന്ധിച്ചു നടത്തിയ ഉന്നതതല അവലോകന യോഗത്തിൽ ഹൈബി ഈഡൻ എംപി, റോഡിന്റെ സാധ്യതാ പഠനം സംബന്ധിച്ചു നിർദേശം വച്ചിരുന്നു.
ഇതേത്തുടർന്നായിരുന്നു അഡീഷനൽ ഡിവിഷനൽ മാനേജരുടെ സന്ദർശനം. 200 മീറ്റർ റോഡ് സംബന്ധിച്ചാണ് റെയിൽവേ തടസ്സം. റോഡിന്റെ ഉടമസ്ഥാവകാശം റെയിൽവേക്ക് ആയിരിക്കുമെങ്കിലും നാട്ടുകാർക്ക് ഉപകാരപ്പെടുമെന്നതിനാൽ 10 വർഷത്തേക്ക് 'വേ ലെവി' അടിസ്ഥാനത്തിൽ അനുമതി നൽകാനാകുമെന്ന് അഡീഷനൽ ഡിവിഷനൽ മാനേജർ പറഞ്ഞു.
ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്താണ് തീരുമാനം എടുക്കേണ്ടത്. ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ഡിവിഷനിൽ കുമ്പളം പഞ്ചായത്ത് കത്ത് നൽകുകയാണെങ്കിൽ മേൽനടപടികൾക്ക് ചെന്നൈയിലേക്കു അയക്കാമെന്നും ഡിആർഡിഎം പറഞ്ഞു. ചെളിക്കുഴിയായ റോഡ് മുഴുവൻ നടന്നു കണ്ട ഡിആർഡിഎമ്മിന് കെ. ബാബു എംഎൽഎയും പ്രദേശത്തെ ദുരിതങ്ങൾ വിവരിച്ചു. ഫോണിലൂടെ ഹൈബി ഈഡൻ എംപിയും ബന്ധപ്പെട്ടു.
ഡിസിസി സെക്രട്ടറി ഷെറിൻ വർഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പൗവ്വത്തിൽ, കുമ്പളം പഞ്ചായത്ത് അംഗങ്ങളായ മിനി ഹെൻറി, സിമി ജോബി, കോൺഗ്രസ് കുമ്പളം മണ്ഡലം പ്രസിഡന്റ് എം.പി. മുരളീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.