വാക്സീൻ: 18 വയസ്സിനു മീതെ സ്പോട് റജിസ്ട്രേഷൻ
Mail This Article
കൊച്ചി ∙ ജില്ലയിൽ 18 വയസ്സിനു മുകളിലുള്ളവർക്കും ഇനി സ്പോട് റജിസ്ട്രേഷൻ വഴി വാക്സീൻ നൽകും. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കാനുള്ളവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണു നടപടി. ഇന്നലെ മുതൽ 18 വയസ്സിനു മുകളിലുള്ളവർക്കു സ്പോട്ടായി വാക്സീൻ നൽകിത്തുടങ്ങി. വാക്സീൻ സ്വീകരിക്കാനുള്ളവർ നേരിട്ടു വാക്സിനേഷൻ കേന്ദ്രത്തിൽ എത്തരുത്. പകരം, പ്രദേശത്തെ ആശാ വർക്കർമാർ, വാർഡ് അംഗങ്ങൾ, ജെപിഎച്ച്എൻ എന്നിവരുമായി ബന്ധപ്പെടണം.
കേന്ദ്രത്തിൽ എത്തേണ്ട സമയം ഇവർ മുഖേന നൽകുമെന്നും ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് പറഞ്ഞു. ഓൺലൈൻ വഴിയും ബുക്കിങ് നൽകുമെങ്കിലും ഇപ്പോൾ കൂടുതൽ സ്ലോട്ടുകളും സ്പോട്ടായാണു നൽകുന്നത്. 70,000 ഡോസ് വാക്സീൻ കൂടിയാണു ജില്ലയിൽ സ്റ്റോക്കുള്ളത്. ഇത് 2 ദിവസത്തിനു തികയും. അപ്പോഴേക്കും കൂടുതൽ വാക്സീൻ ഡോസുകൾ ലഭിക്കുമെന്നാണു ജില്ലാ അധികൃതരുടെ പ്രതീക്ഷ.
26.39 ലക്ഷം വാക്സീൻ ഡോസുകളാണു ജില്ലയിൽ ഇതുവരെ നൽകിയത്. ഇതിൽ 19.48 ലക്ഷം ആദ്യ ഡോസാണ്. 9 ലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണു ജില്ലയിൽ ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളതെന്നാണു കണക്കാക്കിയിട്ടുള്ളത്. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഇന്നു മുതൽ ഒരു വിഭാഗമായിട്ടാണു കോവിഡ് വാക്സീൻ ഓൺലൈൻ ബുക്കിങ്ങിനു പരിഗണിക്കുക. മുൻപുണ്ടായിരുന്ന പോലെ 45 വയസ്സിനു മുകളിലുള്ളവർ, 18–44 പ്രായ വിഭാഗക്കാർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുണ്ടാകില്ല.