ADVERTISEMENT

കൊച്ചി∙ സുരക്ഷ സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തിട്ടും  മേരി സഹേലി പോലെയുള്ള വനിതാ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നതാണു റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) റെയിൽവേ പൊലീസും (ജിആർപി) നേരിടുന്ന വെല്ലുവിളി.

 കോവിഡ് കാലത്തു പൂർണമായി റിസർവേഷൻ നടത്തി ട്രെയിനോടിച്ചിട്ടും പണവും ആഭരണവും നഷ്ടപ്പെടുന്നതു തുടർക്കഥയാവുകയാണ്. മുളന്തുരുത്തിയിൽ ഏതാനും മാസം മുൻപാണു മോഷണ ശ്രമത്തിന് ഇരയായ യുവതി ട്രെയിനിൽനിന്നു വീണു പരുക്കേറ്റത്. നിസാമുദ്ദീൻ– രുവനന്തപുരം ട്രെയിനിൽ യാത്രക്കാരുടെ ആഭരണങ്ങൾ മോഷണം പോയതാണ് ഒടുവിലത്തേത്.   

കേരളം വിട്ടുകഴിഞ്ഞാൽ ട്രെയിൻ സുരക്ഷ പേരിനു മാത്രമാണ്. മംഗളൂരു– ഗോവ, കോയമ്പത്തൂർ– ചെന്നൈ, സേലം– ബെംഗളൂരു, ആഗ്ര– ഡൽഹി െസക്‌ഷനുകളിലാണു കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കേരളത്തിനു പുറത്തു ട്രെയിനിൽ പരാതിപ്പെട്ടാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ടിടിഇമാരോ റെയിൽവേ പൊലീസോ തയാറാകുന്നില്ലെന്ന്  ആക്ഷേപമുണ്ട്. 

മറ്റു സ്ഥലങ്ങളിൽ നടക്കുന്ന മോഷണക്കേസുകളിൽ  എഫ്ഐആർ കൂടുതലും റജിസ്റ്റർ ചെയ്യുന്നതു കേരളത്തിൽ എത്തിയ ശേഷമാണ്.  ഇവിടെ നിന്നു എഫ്ഐആർ കൈമാറിയാലും മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം ഫലവത്തല്ല.

തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ  ഇടയ്ക്കുനിന്നു കയറുന്നവർക്കു റിസർവേഷൻ കോച്ചുകളിലേക്കു ടിടിഇമാർ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു നൽകുന്നതും ചിലപ്പോൾ പ്രശ്നങ്ങൾക്കിടയാക്കുന്നു. ഭക്ഷണത്തിൽ മയക്കുമരുന്നു നൽകിയുള്ള മോഷണം തടയാൻ മറ്റു യാത്രക്കാർ നൽകുന്ന ഭക്ഷണമോ പാനീയങ്ങളോ സ്വീകരിക്കാതിരിക്കുക മാത്രമാണു പോംവഴി.  കൂടാതെ ഭക്ഷണം വാങ്ങി സീറ്റിൽ വച്ചിട്ടു കൈകഴുകാൻ പോകാതിരിക്കുക. മലയാളികൾ കൂടുതൽ ആഭരണങ്ങൾ ധരിച്ചു യാത്ര ചെയ്യുന്നതിനാൽ, മോഷ്ടാക്കൾ മിക്കപ്പോഴും നോട്ടമിടുന്നതു കേരളത്തിലേക്കുള്ള ട്രെയിനുകളാണെന്നു റെയിൽവേ പൊലീസ് പറയുന്നു. 

പ്രധാന സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തിയെങ്കിലും ട്രെയിനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. മെട്രോ മാതൃകയിൽ ഓട്ടമാറ്റിക് ഡോറുകളും ഏതാനും ചില പുതിയ ട്രെയിനുകളിൽ മാത്രമാണുള്ളത്. മോഷ്ടാക്കൾക്ക് ഏതു വഴിക്കും കയറാനും ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണു റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും. ഈ സ്ഥിതി മാറുന്നതു വരെ സ്വയം ജാഗ്രത പാലിക്കാതെ ശുഭയാത്രയ്ക്കു വഴിയില്ല. 

English Summary: Be Careful about the crimes in train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com