മണ്ണിടിച്ചിൽ: ദുരിതത്തിലായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകണം
Mail This Article
കുറുപ്പംപടി ∙ മുടക്കുഴ പഞ്ചായത്തിലെ ഇളമ്പകപ്പിള്ളി കണിച്ചുപറമ്പ് കോളനിയിൽ മണ്ണിടിഞ്ഞു ദുരിതത്തിലായ 2 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ച് വീടു നിർമിച്ചു നൽകാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അറിയിച്ചു. മണ്ണിടിഞ്ഞ സ്ഥലങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലപരിശോധന നടത്തണമെന്നു പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇടിഞ്ഞ ഭാഗത്തുള്ള മണ്ണു നീക്കം ചെയ്തു നിലവിലുള്ള 2 വീട്ടുകാരെ മാറ്റി താമസിപ്പിക്കും. ഈ ഭാഗത്ത് നിലമൊരുക്കി പഞ്ചായത്ത് അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് വഴി ലൈഫ് ഭവനപദ്ധതി പ്രകാരം പിന്നീട് വീടുകൾ പണിതു കൊടുക്കാനാണ് ആലോചിക്കുന്നതെന്നു പ്രസിഡന്റ് അറിയിച്ചു.
25 അടിയോളം ഉയരമുള്ള കുന്നാണു ഭീഷണിയായിരിക്കുന്നത്. കുന്നിന്റെ മുകളിൽ 2 വീടുകളും , കുന്നിന്റെ വശങ്ങളിലായി 13 വീടുകളുമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ഭൂമിയിൽ വിള്ളൽ വീഴുകയും ചെയ്തു. ഇതോടെയാണ് 2 വീടുകൾ ഭീഷണിയിലായത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസ്.എ.പോൾ .കെ.ജെ. മാത്യു ,രജിത ജയ്മോൻ മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, എൻ.പി.ശിവദാസ് എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.