ADVERTISEMENT

തൃപ്പൂണിത്തുറ ∙ പവിത്രമായ നടപ്പുരയിലും പ്രദക്ഷിണ വഴികളിലും കൂട്ടിയിട്ട കർപ്പൂരത്തിൽ ഭക്തജനങ്ങൾ ഒരേസമയം ദീപം പകർന്നതോടെ ശ്രീപൂർണത്രയീശ ക്ഷേത്രം കർപ്പൂരദീപങ്ങളുടെ പുകപടലങ്ങളാൽ ഒരു നിമിഷം മറഞ്ഞു. തുലാം 9 ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രത്തിനുള്ളിൽ അഗ്നിബാധയുടെ പ്രതീതി സൃഷ്ടിച്ചു കർപ്പൂര ദീപക്കാഴ്ച അരങ്ങേറിയത്. ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര ജീവനക്കാർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ഉപദേശക സമിതി ഭാരവാഹികൾ, ഭക്തർ എന്നിവർ ചേർന്ന് നടപ്പുരയിലും ക്ഷേത്രത്തിനു ചുറ്റുമുളള പ്രദക്ഷിണ വഴിയിലും നിരത്തിയ കർപ്പൂരങ്ങളിലേക്കു തീ പകർന്നു.

ക്ഷണനേരം കൊണ്ടു ക്ഷേത്രം അഗ്നി വലയത്തിൽ അമർന്നു. ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾ കർപ്പൂരാളിയിൽ തൊഴുതു വാസുദേവ മന്ത്രങ്ങൾ ഉരുവിട്ടു. കൊല്ലവർഷം 1096 തുലാം 5 നു ശ്രീപൂർണത്രയീശ ക്ഷേത്രം അഗ്നിക്കിരയായിരുന്നു. അന്നു സമീപത്തെ പുത്തൻ ബംഗ്ലാവ് ക്ഷേത്രത്തിലേക്കു മാറ്റിയ ഭഗവാന്റെ തിടമ്പ്, പനമ്പു കൊണ്ടു താൽക്കാലികമായി ഉണ്ടാക്കിയ ശ്രീകോവിലിലേക്കു തിരിച്ചെഴുന്നള്ളിച്ചു കൊണ്ടുവന്നത് 4 -ാം ദിവസമായ തുലാം ഒൻപതിനായിരുന്നു. അതിന്റെ സ്മരണയിലാണു തുലാം 9 ഉത്സവം ആഘോഷിക്കുന്നത്.

രാവിലെ 3 ആനപ്പുറത്തുള്ള ശീവേലിക്കു മുൻപിൽ കേളത്ത് അരവിന്ദാക്ഷൻ മാരാർ തുടക്കമിട്ട പഞ്ചാരിമേളം ആസ്വദിക്കാൻ ഒട്ടേറെ മേളാസ്വാദകരാണ് എത്തിയത്. വൈകിട്ട് തൃപ്പൂണിത്തുറ കനറാ ബാങ്ക് ശാഖയിൽ നിന്നു വെള്ളിക്കുടത്തിൽ കർപ്പൂരം നിറച്ച് ആനപ്പുറത്തേറ്റി, ചോറ്റാനിക്കര നന്ദപ്പൻമാരാർ, ചോറ്റാനിക്കര സുരേന്ദ്രൻ മാരാർ എന്നിവർ നയിച്ച മേജർസെറ്റ് പഞ്ചവാദ്യത്തോടു കൂടിയാണു ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം എഴുന്നള്ളിച്ചത്. തുടർന്നു കുചേലവൃത്തം കഥകളി, മരട് ഹരികൃഷ്‌ണന്റെ തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചാരിമേളം എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്ര ഉപദേശക സമിതി കേളത്ത് അരവിന്ദാക്ഷൻ മാരാരെ ആദരിച്ചു.

കലാകാരൻമാരുടെ സമർപ്പണം, കുചേലവൃത്തം കഥകളി

തൃപ്പൂണിത്തുറ ∙ കോവിഡ് പ്രതിസന്ധി മൂലം പരിപാടികൾ ഇല്ലാതിരുന്ന സമയത്തു രാജീവ് വർമ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹായം ലഭിച്ച കലാകാരൻമാരുടെ സമർപ്പണമായി ഉത്സവത്തോടനുബന്ധിച്ചു കുചേലവൃത്തം കഥകളി അരങ്ങേറി. വേഷത്തിലും പിന്നണിയിലും അണിയറയിലും ഈ കലാകാരന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.  സദനം വിജയൻ ( കുചേലൻ), സുമ വർമ രാജു (കൃഷ്‌ണൻ), മാളവിക (രുക്മിണി) എന്നിവർ അരങ്ങിൽ എത്തി. ഇതോടൊപ്പം കഥകളി ആചാര്യൻ ഫാക്ട് പദ്മനാഭന്റെ ശിഷ്യരായ അനാമിക, അനഘ എന്നിവരുടെ അരങ്ങേറ്റവും നടന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com