എൻജിനീയർമാരോട് ഹൈക്കോടതി: ‘റോഡ് പണിയാൻ പറ്റില്ലെങ്കിൽ രാജിവച്ചു പോകണം’
Mail This Article
കൊച്ചി ∙ കാലവർഷം നേരിടാനാവുന്ന രീതിയിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത എൻജിനീയർമാരോടു രാജിവച്ചു പോകാൻ ഹൈക്കോടതി. മഴക്കാലം കടന്നും നിലനിൽക്കുന്ന റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ അവരെന്തിനാണു തുടരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. കഴിഞ്ഞ വർഷം കൊച്ചി നഗരസഭയും മറ്റ് അധികൃതരും നന്നാക്കിയ റോഡുകൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കേടുവന്നതായി അമിക്കസ്ക്യൂറിയും ഹർജിക്കാരന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു കോടതിയുടെ പ്രതികരണം.
അറ്റകുറ്റപ്പണി നടത്തിയിട്ടും തകർന്ന കൊച്ചിയിലെ മാത്രമല്ല, സംസ്ഥാനത്തെ വിവിധ റോഡുകളെക്കുറിച്ചു ഹർജിക്കാരന്റെ അഭിഭാഷകനും അമിക്കസ്ക്യൂറിക്കും താൽപര്യമുള്ള ഏതൊരാൾക്കും ഹർജി അടുത്ത മാസം 14നു പരിഗണിക്കുന്നതു വരെ കോടതിക്കു വിവരങ്ങൾ നൽകാമെന്നും ഹൈക്കോടതി അറിയിച്ചു. കൊച്ചിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. റോഡുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികൃതർക്കും വ്യക്തിപരമായി തന്നെ ഉത്തരവാദിത്തം ചുമത്തുമെന്നും കോടതി മുന്നറിയിപ്പു നൽകി.
വിഷയം ഗൗരവമായി എടുക്കണം. കോടതിയുടെ ഒട്ടേറെ നിർദേശങ്ങൾ ഉണ്ടായിട്ടും എല്ലാ വർഷവും ആറു മാസവും റോഡുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതു സർക്കാരിനു താങ്ങാനാവുന്നതല്ല. പിഡബ്ല്യുഡി, കൊച്ചി നഗരസഭ, കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ്, ജിസിഡിഎ, നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവർ സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതിഗതികൾ വിലയിരുത്തണം. തകർന്ന റോഡുകൾ നന്നാക്കി പൂർവസ്ഥിതിയിലാക്കണം. അറ്റകുറ്റപ്പണി നടത്തിയിട്ടും തകർന്നുപോയ റോഡുകൾ സംബന്ധിച്ച ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ചുമത്തണമെന്നും കോടതി നിർദേശിച്ചു.