സ്ത്രീധനം ചോദിക്കുന്നവർക്കെതിരെ പെൺകുട്ടികൾ ശക്തമായി രംഗത്ത് വരണം : ഗവർണ്ണർ
Mail This Article
ആലുവ ∙ പെൺകുട്ടികൾ സ്വന്തം ജീവിതം ഇല്ലാതാക്കിയല്ല, മറിച്ച് ജീവിച്ചു കൊണ്ടു സ്ത്രീധനത്തിനെതിരെ രംഗത്തു വരണമെന്ന‌് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ, ചോദിക്കുകയോ ചെയ്താൽ സർവകലാശാല ബിരുദം തിരിച്ചെടുക്കുന്ന നിയമം കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ 18 നിയമങ്ങൾ രാജ്യത്തുണ്ട്. എന്നിട്ടും അതിക്രമങ്ങൾ നടക്കുന്നു.സ്ത്രീധന പീഡന മരണങ്ങൾ ആവർത്തിക്കുന്നതു ദൗർഭാഗ്യകരമാണ്. സ്ത്രീധനം ചോദിക്കുന്നവർക്കെതിരെ സാമൂഹികമായി എതിർപ്പ് ഉയർത്താൻ കഴിയണമെന്നും ഗവർണർ പറഞ്ഞു. ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിനു മുൻപായി സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങണം. ഇത് തെറ്റിച്ചാൽ നടപടിയെടുക്കണം –അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ പൊലീസ് മികച്ചത്: ഗവർണർ
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമുള്ളതു കേരളത്തിലാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. താൻ കേന്ദ്ര അഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഇത് നേരിട്ട് മനസ്സിലാക്കിയതാണ്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ പുഴുക്കുത്തുകളുണ്ടെന്നും അത് തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
കബറിടത്തിലെത്തി പ്രാർഥന നടത്തി
സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ മാതാപിതാക്കളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തി ആശ്വസിപ്പിച്ചു. പിതാവ് ദിൽഷാദും മാതാവ് ഫാരിസയുമായി അദ്ദേഹം 10 മിനിറ്റോളം സംസാരിച്ചു. പിന്നീട് മാതാപിതാക്കൾക്കും അൻവർ സാദത്ത് എംഎൽഎക്കുമൊപ്പം ആലുവ ടൗൺ ജുമാ മസ്ജിദിൽ മോഫിയയുടെ കബറിടത്തിലെത്തി പ്രാർഥന നടത്തിയ ശേഷമാണ് മടങ്ങിയത്.
അഭിനന്ദിച്ചു
പെൺകുട്ടിയുടെ മരണത്തെ തുടർന്നു ജനകീയ ഇടപെടലുകൾ നടത്തിയ അൻവർ സാദത്ത് എംഎൽഎയെയും മറ്റു ജനപ്രതിനിധികളെയും ഗവർണർ അഭിനന്ദിച്ചു. കുടുംബത്തോടൊപ്പം നിന്ന് നീതിക്കു വേണ്ടി വലിയ പോരാട്ടമാണ് എംഎൽഎ നടത്തിയത്. അതുവഴി സർക്കാരിനെക്കൊണ്ടു നടപടിയെടുപ്പിക്കാനും എംഎൽഎക്കു കഴിഞ്ഞു– ഗവർണർ പറഞ്ഞു.
ഇൻസ്പെക്ടർ മോഫിയയോട് കയർത്ത‌് സംസാരിച്ചെന്ന് എഫ്ഐആർ
പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ മോഫിയയോട് ഇൻസ്പെക്ടർ സി.എൽ.സുധീർ കയർത്തു സംസാരിച്ചുവെന്നും ഇനി ഇൻസ്പെക്ടറിൽ നിന്നു നീതി ലഭിക്കില്ലെന്നുള്ള ദുഃഖത്താലാണ് മോഫിയ പർവീൺ ജീവനൊടുക്കിയതെന്നും പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ട്. മോഫിയയുടെ മരണവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
റൂറൽ എസ്പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് സ്റ്റേഷനിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മോഫിയയെയും ഭർത്താവ് സുഹൈലിനെയും വിളിപ്പിച്ചത്. സംസാരിച്ചു കൊണ്ടിരിക്കെ ദേഷ്യം വന്ന മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട ഇൻസ്പെക്ടർ സുധീർ കയർത്തു സംസാരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.