കനാലിലേക്ക് മാലിന്യം തള്ളി ; ഇട്ടവരെക്കൊണ്ടു തന്നെ നീക്കി പൊലീസിന്റെ ഇടപെടൽ
Mail This Article
കോലഞ്ചേരി ∙ കോടതിക്കു സമീപം പെരിയാർവാലി കനാലിലേക്കു സമീപത്തുള്ള കെട്ടിട സമുച്ചയത്തിലെ മാലിന്യം തള്ളി. പൊലീസ് ഇടപെട്ടതിനെ തുടർന്നു മാലിന്യം തള്ളിയവർ തന്നെ നീക്കം ചെയ്തു. ഒലിമ്പിൽ ചിറയിലേക്കു വെള്ളം എത്തുന്ന പെരിയാർവാലി കനാലിലേക്കു ശനിയാഴ്‍ച രാത്രിയാണു ദ്രവ രൂപത്തിലുള്ള മാലിന്യം തള്ളിയത്.
ഖര രൂപത്തിലുള്ളതു റോഡ് അരികിലേക്കും കോരിയിട്ടു. കനാലിൽ തള്ളിയ മാലിന്യം പുഴുവരിക്കുന്ന നിലയിലായിരുന്നു. മാലിന്യം തള്ളിയ സ്ഥലത്തു നിന്നു 8 മീറ്റർ മാത്രം അകലെയാണു പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ ഒലിമ്പിൽ ചിറ. കനാലിനു സമീപം ബേക്കറിയും ലോഡ്‍ജും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ മാലിന്യക്കുഴി നിറഞ്ഞപ്പോൾ നീക്കം ചെയ്ത മാലിന്യമാണിതെന്നു കണ്ടെത്തിയതിനെ തുടർന്നു പഞ്ചായത്ത് അംഗം വിവരം പൊലീസിൽ അറിയിച്ചു.
പെരിയാർവാലി അധികൃതരും സ്‍ഥലത്തെത്തി. അധികൃതർ എത്തുമ്പോൾ പെരിയാർവാലി കനാലിന്റെ സംരക്ഷണ ഭിത്തിയോടു ചേർന്നുള്ള മാലിന്യക്കുഴി തുറന്ന നിലയിലായിരുന്നു. ചിറയിലേക്കു വെള്ളം എത്തുന്ന കനാലിനോടു ചേർന്നുള്ള മാലിന്യക്കുഴി പൊതുജനാരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ മുൻപ് ആരോഗ്യ വകുപ്പിലും പഞ്ചായത്തിലും പെരിയാർവാലി അധികൃതർക്കും പരാതി നൽകിയിരുന്നു.