മൂവാറ്റുപുഴയിലെ സംഘർഷം: 350 പേർക്കെതിരെ കേസ്, നഗരം മുഴുവൻ പൊലീസ് കാവൽ
Mail This Article
മൂവാറ്റുപുഴ∙ കോൺഗ്രസ്, സിപിഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങളെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ പൊലീസ് കണ്ടാലറിയാവുന്ന 350 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. നഗരസഭാ കൗൺസിലർ അമൽ ബാബുവിനെ രാത്രിപൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. മറ്റ് ചില കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് എത്തിയെങ്കിലും ഇവർ ഇല്ലാതിരുന്നതിനാൽ മടങ്ങി.
കല്ലേറിൽ പരുക്കേറ്റ പുത്തൻകുരിശ് ഡിവൈഎസ്പി ജി. അജയ്നാഥിനു തലയ്ക്ക് 2 തുന്നൽ വേണ്ടി വന്നു. മറ്റു പൊലീസുകാർക്കും തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റിട്ടുണ്ട്. കോൺഗ്രസ്, സിപിഎം പ്രവർത്തകർക്കും കല്ലേറിൽ പരുക്കേറ്റു. സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസും എംഎൽഎ ഓഫിസും തകർത്തതിനു 2 കേസുകൾ റജിസ്റ്റർ ചെയ്തു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തും. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ദ്രുതകർമ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് സന്നാഹം തുടരുന്നു.
പാർട്ടി ഓഫിസുകൾക്കു മുന്നിലും എംഎൽഎ ഓഫിസിലും പ്രധാന കവലകളിലും പൊലീസ് കാവലുണ്ട്. നഗരം മുഴുവൻ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ മുൻകൈ എടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ മൂവാറ്റുപുഴയിൽ ആർഡിഒ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധികളെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ഒരാഴ്ച പ്രകടനങ്ങളോ പ്രതിഷേധങ്ങളോ നടത്തില്ലെന്ന് ഇരു കൂട്ടരും ചർച്ചയിൽ സമ്മതിച്ചു.