ആകാംക്ഷ ജനിപ്പിച്ച് ദിലീപിന്റെ വീട്ടിലെ റെയ്ഡ്; കാവ്യയുടെ മാതാപിതാക്കളെ കണ്ടെങ്കിലും ഒന്നും ചോദിച്ചില്ല
Mail This Article
ആലുവ∙ വൻ സംഘമായെത്തിയ പൊലീസ് റെയ്ഡിനെത്തുടർന്ന് ആലുവ പാലസിനു സമീപമുള്ള നടൻ ദിലീപിന്റെ പത്മസരോവരം വീട് ഇന്നലെ വീണ്ടും ശ്രദ്ധാകേന്ദ്രമായി. രാവിലെ 11.50നു തുടങ്ങിയ പരിശോധന വൈകിട്ട് 6.50ന് അവസാനിക്കുന്നതു വരെ നാട്ടുകാരും മാധ്യമപ്രവർത്തകരും വീടിനു മുൻപിൽ കൊട്ടാരക്കടവിലേക്കുള്ള വഴിയിൽ തമ്പടിച്ചു. തോട്ടയ്ക്കാട്ടുകരയിലെ പൊലീസ് ക്ലബിൽ നിന്നാണു ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിലേക്ക് ഒരേസമയം പുറപ്പെട്ടത്.
എസ്പി എം.പി. മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണു ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തിയത്. അവർ എത്തുന്നതിനു മുൻപു തന്നെ ആലുവ ലോക്കൽ പൊലീസ് അവിടെ നിലയുറപ്പിച്ചിരുന്നു. ദിലീപിന്റെ വീട്ടിൽ പരിശോധന നടക്കുന്ന വിവരം ചാനലുകളിൽ വന്നതോടെ ആളുകൾ പരിസരത്തു തടിച്ചുകൂടി. ഇതിനിടെ ദിലീപിന്റെ അഭിഭാഷകർ വീട്ടിലെത്തി. 7 മണിക്കൂറോളം നീണ്ട പരിശോധന അവസാനിപ്പിച്ച ശേഷം ക്രൈബ്രാഞ്ച് സംഘം തൊണ്ടിമുതലുകൾ ദൃക്സാക്ഷികളെ കൊണ്ട് ഒപ്പിടുവിച്ചു മടങ്ങി. അവസാന മിനിറ്റുകളിൽ അവിടെയെത്തിയ കാവ്യയുടെ മാതാപിതാക്കളെ കണ്ടെങ്കിലും അന്വേഷണ സംഘം അവരോട് ഒന്നും ചോദിച്ചില്ല.