ആ വാർത്ത കേട്ട് കീഴില്ലം നടുങ്ങി; പൊലീസിന്റെ ചടുല നീക്കം പ്രതികളെ വലയിലാക്കി
Mail This Article
പെരുമ്പാവൂർ ∙ രായമംഗലം പഞ്ചായത്തിലെ സാമാധാനന്തരീക്ഷമുള്ള മേഖലയാണ് കീഴില്ലം ഗുണ്ടാ ആക്രമണങ്ങളോ രാഷ്ട്രീയ സംഘർഷങ്ങളോ ഉണ്ടായിട്ടില്ല. യുവാവിനെ കുത്തിക്കൊന്ന വിവരം സമീപ പ്രദേശത്തുള്ള ഭൂരിഭാഗം പേരും അറിഞ്ഞത് ഇന്നലെ പുലർച്ചെയാണ്.പറമ്പിപ്പീടികയിൽ പഴയ കള്ളുഷാപ്പ് പ്രവർത്തിച്ചിരുന്നതിന്റെ പിന്നിൽ കനാൽ ബണ്ട് റോഡിലാണ് അൻസിലിന്റെ വീട്.
സമീപത്തു താമസക്കാരുണ്ട്. മിക്ക വീട്ടുകാരും വാതിൽ അടച്ചു കിടന്ന സമയത്തായിരുന്നു ആക്രമണം. മൊബൈൽ ഫോൺ കോൾ വന്ന് അൻസിൽ വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴുത്തിനും പുറത്തും കയ്യിലും കുത്തേറ്റു.അൻസിലിന്റെ നിലവിളി കേട്ടു മൂത്ത സഹോദരൻ ബേസിൽ ഓടിയെത്തുമ്പോൾ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. പിതാവ് സാജുവും ബേസിലും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അൻസിലിന്റെ സംസ്കാരം നടത്തി.
പൊലീസിന്റെ ചടുല നീക്കം പ്രതികളെ വലയിലാക്കി
രാത്രിയിൽ തന്നെ പൊലീസ് നടത്തിയ ചടുല നീക്കത്തിലാണു മണിക്കൂറുകൾക്കകം പ്രതികൾ വലയിലായത്. മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചാണു പുലർച്ചെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാത്രി 9ന് ബെന്നിയെ അൻസിൽ ഫോണിൽ വിളിച്ചതാണു നിർണായകമായത്. പകൽ ബെന്നി വിളിച്ചതിന്റെ തുടർച്ചയായിട്ടാണിതെന്നു പൊലീസ് അറിയിച്ചു.
ഈ കോളുകളിൽ നിന്നാണു പൊലീസ് ബെന്നിയെ തിരിച്ചറിഞ്ഞത്. ബെന്നിയെ വീട്ടിൽ നിന്നു പിടികൂടി. ഇതോടെ ബിജുവിന്റെ പങ്കും വ്യക്തമായി. സമീപ വീട്ടിൽ നിന്നു ഇയാളെയും കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തിയും ഇരുവരും സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു.