ADVERTISEMENT

കൊച്ചി∙ എറണാകുളം ബിടിഎച്ച് ഹോട്ടലിൽ എം.ടി. വാസുദേവൻ നായർ എത്തിയിട്ടുണ്ടെന്നറിഞ്ഞ 2 മഹാരാജാസ് കോളജ് വിദ്യാർഥികൾ. രണ്ടു പേരും വൈക്കം സ്വദേശികൾ; ഒരാൾ കവിതാ മത്സരങ്ങളിലും മറ്റു സാഹിത്യമത്സരങ്ങളിലും സമ്മാനം നേടുന്നയാൾ–എസ്.രമേശൻ. മറ്റേയാൾ ൈവക്കം ചെമ്പ് സ്വദേശി മുഹമ്മദ് കുട്ടി. 

മുഹമ്മദ്കുട്ടിക്കു സിനിമ അഭിനിവേശമായിരുന്നു. അവസരങ്ങൾ കൊതിക്കുമ്പോഴാണു കോളജിനടുത്ത ഭാരത് ടൂറിസ്റ്റ് ഹോമിൽ (ബിടിഎച്ച്) വിശ്വസാഹിത്യകാരനായ ചലച്ചിത്രകാരന്റെ സാന്നിധ്യം. സാഹിത്യമത്സരങ്ങൾ വഴി രമേശന് എംടിയോടു ചെറിയൊരടുപ്പമുണ്ട്. അതാണു ബിടിഎച്ചിലേക്കു ചെല്ലാൻ ധൈര്യം പകർന്നത്. ആ സംഭാഷണത്തോടെ  മുഹമ്മദ് കുട്ടിക്കു ‘വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ’ ചെറിയ റോൾ ഒത്തു. വ്യാഴാഴ്ച പുലർച്ചെ 2.10ന് അന്തരിച്ച കവി എസ്.രമേശന്റെ വിയോഗത്തിൽ മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ വേദനയറിയിച്ചപ്പോൾ സഹപാഠിയോടുള്ള കടപ്പാടു കൂടിയാണു പ്രതിഫലിച്ചത്.

മഹാരാജാസിലേക്ക് തിരിച്ചുവരവ്

കൊച്ചി∙ 1973ൽ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിനെ ഹരംകൊള്ളിച്ച പ്രചാരണമായിരുന്നു ‘രമേശന്റെ തിരിച്ചുവരവ്’. മുൻ മന്ത്രി ടി.എം.തോമസ് ഐസക്ക് ചുക്കാൻ പിടിച്ച പ്രചാരണം. ബിരുദവിദ്യാർഥിയായിരിക്കെ  കലാ, സാഹിത്യ മത്സരങ്ങളിൽ കോളജിനായി വിജയങ്ങൾ കൊയ്ത എസ്.രമേശൻ ബിരുദപഠനം പൂർത്തിയാക്കിയശേഷം കോളജിലേക്കു തിരിച്ചുവരുമോ എന്ന ആശങ്കയ്ക്ക് അറുതിയിട്ടായിരുന്നു എംഎയ്ക്കു ചേരാനുള്ള ആ തിരിച്ചുവരവ്. 

അങ്ങനെ തുടർച്ചയായി രണ്ടു തവണ രമേശൻ മഹാരാജാസ് കോളജ് യൂണിയന്റെ ചെയർമാനായെന്ന് ഓർക്കുകയാണു പൂർവ വിദ്യാർഥിയും ഇന്നു കോളജ് വികസന സമിതി അംഗവുമായ സിഐസിസി ജയചന്ദ്രൻ. രാജ്യസഭാംഗവും സിപിഐ നേതാവുമായ ബിനോയ് വിശ്വം ഒരുതവണ ചെയർമാൻ സ്ഥാനത്തേക്കു രമേശന്റെ എതിരാളിയായിരുന്നു. 1970 മുതൽ 1975 വരെ മഹാരാജാസ് വിദ്യാർഥിയായിരുന്ന രമേശൻ 1975 മുതൽ എറണാകുളം ഗവ. ലോ കോളജിൽ നിയമപഠനം നടത്തി. അക്കാലത്ത് എറണാകുളം മേനോൻ ആൻഡ് കൃഷ്ണൻ കോളജിൽ അധ്യാപകനുമായി. 1976 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ക്ലർക്കായി. 78ൽ കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡിൽ വെൽഫെയർ ഓഫിസറായി നിയമനം ലഭിച്ചപ്പോൾ ബാങ്ക് ജോലി വിട്ടു. 

1981ൽ ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായി. 1996 മുതൽ 2001 വരെ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവൻ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരണം, തൃപ്പൂണിത്തുറയിൽ ആർക്കിയോളജി വകുപ്പിനു കീഴിൽ ആർക്കിയോളജി, ഹെറിറ്റേജ്, ആർട്, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവർത്തനാവകാശം നൽകൽ, തകഴിയിൽ തകഴി സ്മാരക കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയിലെല്ലാം രമേശൻ നിർണായക പങ്കു വഹിച്ചു

പെരുമാറ്റത്തിലെ സൗമ്യസൗഹാർദം; നിലപാടുകളിലെ ക്ഷുഭിത യൗവനം

കൊച്ചിയിൽ അന്തരിച്ച കവി എസ്. രമേശന്റെ പച്ചാളത്തെ വീട്ടിലെത്തിയ മന്ത്രി പി. രാജീവ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.

കൊച്ചി∙ നാലു പതിറ്റാണ്ടിലേറെ നീണ്ട തന്റെ കൊച്ചി അനുഭവങ്ങൾ കവി എസ്. രമേശൻ ഉള്ളുതുറന്ന് എഴുതിയിരുന്നെങ്കിൽ പൊതുജീവിതത്തിലെയും എഴുത്തു ജീവിതത്തിലെയും വിഗ്രഹങ്ങൾ പലതും ഉടഞ്ഞു വീഴുമായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയും. കൊച്ചിയുടെ രാഷ്ട്രീയവും അക്ഷര ജീവിതവുമായി അത്രയേറെ അഗാധ ബന്ധം പുലർത്തിയിരുന്നു ഈ വൈക്കം സ്വദേശി. സൗമ്യനായിരുന്നു കവി, ഒപ്പം ക്ഷുഭിതനും.

കേരളത്തിലെ ക്യാംപസുകൾ പ്രക്ഷുബ്ധമായിരുന്ന എഴുപതുകളിൽ രണ്ടു വട്ടം മഹാരാജാസ് കോളജ് യൂണിയൻ ചെയർമാനായിരുന്ന എസ്. രമേശൻ ആ ചെങ്കനൽ അവസാനശ്വാസം വരെ ഹൃദയത്തിൽ കൊണ്ടു നടന്നു. ലീലാവതി ടീച്ചറും സാനുമാഷും തന്റെ ഗുരുക്കൻമാരാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന അദ്ദേഹം പി.ജെ ആന്റണിയുടെ രചനകൾ തേടിപ്പിടിച്ച് സമ്പൂർണ കൃതികൾ പുറത്തിറക്കുന്നതിൽ വലിയ പങ്കു വഹിച്ചു.  പ്രഫ.എം.കെ.സാനുവിന്റെ സമ്പൂർണ കൃതികൾ പുറത്തിറക്കാനുള്ള യത്നത്തിൽ എഡിറ്ററെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ആകസ്മികമായ അന്ത്യം. കുറേക്കാലമായി അസുഖങ്ങൾ നിർത്താതെ ശല്യപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വരെ സാംസ്ക്കാരിക പരിപാടികളിൽ സജീവമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിലും ഗ്രന്ഥശാലാ സംഘത്തിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലുമാണ് അദ്ദേഹം പ്രധാന ചുമതല വഹിച്ചത്. 

എറണാകുളം പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ് എന്ന നിലയിൽ ലൈബ്രറിയുടെ ആധുനികവൽക്കരണത്തിൽ വലിയ പങ്കു വഹിച്ചു. കൊച്ചിയിൽ ‘കൃതി’ രാജ്യാന്തര പുസ്തകോത്സവത്തിനു തുടക്കമിട്ടവരിൽ പ്രധാനിയായിരുന്നു.   കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പുരസ്ക്കാരവുമെ‌ല്ലാം ലഭിച്ചിട്ടും സാധാരണക്കാരുടെ തോളൊപ്പം കയ്യിട്ടു നിന്ന കവിയായിരുന്നു എസ്. രമേശൻ. തനിക്കു ബോധ്യമുള്ള കാര്യങ്ങൾ തുറന്നു പറയാൻ അദ്ദേഹം മടിച്ചില്ല. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ  മുഖപത്രമായ ‘ഗ്രന്ഥാലോകം’ പത്രാധിപരായി പത്തുവർഷത്തോളം പ്രവർത്തിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചു മാസികയിൽ അച്ചടിച്ച ലേഖനം വിവാദമായപ്പോൾ അദ്ദേഹം സ്വന്തം നിലപാടിൽ അശേഷം വെള്ളം ചേർക്കാതെ പത്രാധിപ ചുമതലയിൽ നിന്നു പുറത്തു വന്നു.

 രാഷ്ട്രീയത്തിൽ എന്നും സിപിഎമ്മിന് ഒപ്പം അടിയുറച്ചു നിന്ന എസ്. രമേശൻ, പാർട്ടി വേദികളിൽ സ്വന്തം അഭിപ്രായം തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു. അതിന്റെ ഗുണവും ദോഷവും നേരിടാനും അദ്ദേഹം തയാറായിരുന്നു. കഴിഞ്ഞ സമ്മേളനം വരെ എറണാകുളം ഏരിയാ കമ്മിറ്റിയംഗമായിരുന്നു.  സിപിഎം രാഷ്ട്രീയത്തിൽ ടി.കെ. രാമകൃഷ്ണനായിരുന്നു എസ്. രമേശന് ഏറ്റവും പ്രിയങ്കരൻ. ടി.കെയ്ക്ക് എറണാകുളത്ത് ഉചിതമായ ഒരു സ്മാരകം ഇതുവരെ ഉയരാത്തതായിരുന്നു എസ്. രമേശൻ അവസാന നാളുകളിലും പങ്കിട്ടിരുന്ന സ്വകാര്യദുഃഖം. കഴിഞ്ഞ ശനിയാഴ്ച, പിറവത്തിനടുത്ത് വെളിയനാട്ടിലെ അടുത്ത സഖാവുമായി ഒരു മണിക്കൂറിലേറെ നടത്തിയ ഫോൺ സംഭാഷണത്തിനിടെ എസ്. രമേശൻ പറഞ്ഞു, ‘മരണത്തെ ഏതു നിമിഷവും വരവേൽക്കാൻ ഞാൻ തയാറെടുത്തിരിക്കുകയാണ്’. അഞ്ചു ദിവസം പൂർത്തിയാകുമ്പോഴേക്കും അറം പറ്റിയ വാക്കുകളുമായി അദ്ദേഹം ജീവിതത്തിനു പുറത്തേക്ക് ഇറങ്ങി നടന്നു കഴിഞ്ഞു; മനുഷ്യസ്നേഹിയായൊരു കവിയുടെ ഏകാന്ത സഞ്ചാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com