ബിൻസിന്റെയും അർച്ചനയുടെയും മൃതദേഹങ്ങൾ എത്തിക്കാൻ ശ്രമം
Mail This Article
മൂവാറ്റുപുഴ∙ ലണ്ടനിലെ ഗ്ലോസ്റ്ററിനു സമീപം കാറപകടത്തിൽ മരിച്ച ബിൻസ് രാജിന്റെയും അർച്ചന നിർമലിന്റെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കണമെന്ന ബന്ധുക്കളുടെ അഭ്യർഥന പ്രകാരം പ്രവാസി മലയാളി സംഘടനകളായ ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനും യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷനും ശ്രമം തുടങ്ങി.
ബിൻസ് രാജിന്റെ ഭാര്യ അനഘയും ഇവരുടെ ഒരു വയസ്സുകാരി മകൾ റെബേക്കയും ഓക്സ്ഫഡ് എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റ റെബേക്കയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡോക്ടർമാരെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ഓഗസ്റ്റിലാണു ബിൻസും അനഘയും സ്റ്റുഡന്റ് വീസയിൽ കുഞ്ഞിനൊപ്പം ലണ്ടനിലേക്കു പോയത്. ബിൻസിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചാൽ കുന്നയ്ക്കാൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്താനാണു ബന്ധുക്കളുടെ തീരുമാനം.