അധോലോക താവളമായി ശബരി റെയിൽ പാലം
Mail This Article
കാലടി∙ പെരിയാറിനു കുറുകെയുള്ള ശബരി റെയിൽ പാലം അധോലോക താവളമായതായി പരാതി. 2017ലാണു പാലം നിർമിച്ചത്. ശബരി റെയിൽ പാതയുടെ നിർമാണം മുടങ്ങിയതിനാൽ 800 മീറ്ററോളം നീളമുള്ള പാലം ഉപയോഗിക്കാതെ കിടക്കുകയാണ്. പാലത്തിന്റെ ഇരുവശവും വിജനമാണ്. ഗുണ്ടാ സംഘങ്ങളും മദ്യപരും ലഹരി കച്ചവടക്കാരും പാലത്തിന്റെ അടിഭാഗത്തു താവളമടിക്കുന്നതായാണ് ആരോപണം. രാത്രി പലപ്പോഴും ബഹളവും സംഘട്ടനങ്ങളും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഘട്ടനത്തിൽ യുവാവിനു കുത്തേറ്റിരുന്നു. പ്രതിയെ പിടികൂടിയിട്ടില്ല. പകലും രാത്രിയും വാഹനങ്ങൾ വന്നു പോകുന്നു.
പാലത്തിന്റെ അടിഭാഗം നിറയെ ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളും പൊട്ടിയ ഗ്ലാസുകളും സിറിഞ്ചുകളുമാണ്. പൊലീസിനും നാട്ടുകാർക്കും ഇവിടെ എത്താൻ ബുദ്ധിമുട്ടാണ്. പാലത്തിന്റെ പണി തീർന്ന സമയത്തു രാവിലെയും വൈകിട്ടും വ്യായാമത്തിനും മറ്റും ധാരാളം ആളുകൾ ഇവിടെ എത്താറുണ്ടായിരുന്നു. ഇപ്പോൾ പകൽ പോലും ഈ ഭാഗത്തേക്കു വരാൻ ആളുകൾക്കു ഭയമാണ്.കാലടി ശ്രീശങ്കര പാലം 4 ദിവസം അടച്ചിട്ടപ്പോൾ ഇരുചക്ര വാഹന യാത്രക്കാർ ഇതുവഴിയാണു പോയത്. അന്നു പാലത്തിന്റെ ഭാഗത്തു കുന്നുകൂടി കിടന്ന മണ്ണു നാട്ടുകാരായ യുവാക്കൾ നീക്കിയാണു ഗതാഗതത്തിനു സൗകര്യം ഒരുക്കിയത്.