ADVERTISEMENT

കൊച്ചി ∙ ബലാൽസംഗം ചെയ്യാൻ ഒരു ക്രിമിനൽ സംഘത്തിനു ക്വട്ടേഷൻ നൽകിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവിൽ വന്നശേഷം ആദ്യമാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തു നൽകിയ വിശദീകരണത്തിലാണിത്.

ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. സംസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണിതെന്നും ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതു ചരിത്രത്തിൽ ആദ്യമാണെന്നും എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി എം.പി.മോഹനചന്ദ്രൻ നൽകിയ വിശദീകരണത്തിൽ പറയുന്നു.നിയമത്തിൽ നിന്ന് ഓടിയൊളിക്കാൻ പ്രതി ദിലീപ് എല്ലാ ശ്രമങ്ങളും നടത്തുകയാണ്.

കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണ്. ഓരോ ഘട്ടത്തിലും നിയമ നടപടികൾ തടസ്സപ്പെടുത്താനാണു ശ്രമിച്ചത്. എന്നാൽ പ്രോസിക്യൂഷനാണു കേസ് തടസ്സപ്പെടുത്തുന്നതെന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർമാർ രാജിവച്ച സംഭവങ്ങളിലും ദിലീപിനു പങ്കുണ്ട്. ക്രിമിനൽ ഗൂഢാലോചനയ്ക്കു നേരിട്ടുള്ള തെളിവു ലഭിക്കുക ബുദ്ധിമുട്ടാണെങ്കിലും ഗൂഢാലോചനയ്ക്കു സാക്ഷിയായ ഒരാൾ മൊഴി നൽകാൻ തയാറായി മുന്നോട്ടുവന്നു. സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് അടക്കം ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളും പ്രതികളുടെ ശബ്ദ സാംപിളുകളും ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കേണ്ടതുണ്ട്. പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിക്കേണ്ടതുണ്ട്. ജനുവരി 13നു ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. 19 സാധനങ്ങളാണു പിടിച്ചെടുത്തത്. ഇവയുടെ ഫൊറൻസിക് പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണം. പ്രതികൾ സമൂഹത്തിൽ സ്വാധീനമുള്ളവരാണ്.

അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും ശേഷിയുള്ളവരാണ്. കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുന്ന ഭീഷണി നിലനിൽക്കുന്ന അവസ്ഥയിലാണു കാര്യങ്ങൾ. ഹർജിക്കാർക്കു മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടും. ഗൂഢാലോചനയുടെ സ്വഭാവം, വ്യാപ്തി, പുരോഗതി തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. ഗൂഢാലോചനയെത്തുടർന്നുള്ള നീക്കങ്ങളും ഇപ്പോഴും പ്രതികൾക്ക് അത്തരമൊരു ലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റി വയ്ക്കണമെന്ന അപേക്ഷ 25നു മാറ്റി

ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു മാറ്റി വയ്ക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി 25നു പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്താനുള്ള സൗകര്യത്തിനു വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സാവകാശം തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി 24നു പരിഗണിക്കുന്ന സാഹചര്യത്തിലാണു വിചാരണക്കോടതിയുടെ നടപടി.

2022 ഫെബ്രുവരി 16നു മുൻപു വിചാരണ പൂർത്തിയാക്കാനുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവു നിലനിൽക്കുന്ന സാഹചര്യത്തിലാണു കൂടുതൽ സമയം ചോദിച്ചു സംസ്ഥാന സർക്കാർ തന്നെ ഹർജി നൽകിയത്. വിചാരണക്കോടതിയുടെ നിർദേശപ്രകാരം തുടരന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ ഇന്നലെ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരം കേസിൽ പുതുതായി ഉൾപ്പെടുത്തുന്ന 4 സാക്ഷികൾക്കും സമൻസ് അയയ്ക്കാൻ വിചാരണക്കോടതി നിർദേശിച്ചു. 

ഇതിനു പുറമേ നേരത്തെ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാനും വിചാരണക്കോടതി അനുവാദം നൽകിയിട്ടുണ്ട്. 22 മുതൽ ഇവരുടെ വിസ്താരമാണു നടക്കുന്നത്. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവച്ച ഒഴിവിലേക്ക് ഈമാസം 27നു മുൻപു പുതിയ നിയമനം നടത്താൻ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അഡീ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇന്നലെ വിചാരണക്കോടതിയിൽ ഹാജരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com