ചെങ്ങമനാട് ∙ അത്താണി–പറവൂർ റോഡിൽ ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനും ഗവ. എൽപി സ്കൂളിനും സമീപത്തുളള വേഗത്തടകൾ നിരന്തരം അപകടങ്ങളുണ്ടാക്കുന്നു. വേഗത്തടകളിലുളള അടയാളപ്പെടുത്തലുകൾ മാഞ്ഞു പോയതിനെ തുടർന്നാണ് ഇവ കാണാതെ എത്തുന്ന വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാകുന്നത്. അര അടിയിലേറെ ഉയരമുണ്ട് ഇവിടത്തെ വേഗത്തടകൾക്ക്. ചെങ്ങമനാട് കവലയിൽ നിന്നു കുത്തനെയുള്ള ഇറക്കം ഇറങ്ങി നല്ല വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇവിടെ റോഡിൽ കൊടും വളവുമുണ്ട്.
പെട്ടെന്ന് കണ്ണിൽപെടുന്ന വേഗത്തട കണ്ടു ബ്രേക്കിടുമ്പോൾ വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുകയാണ്. ചെങ്ങമനാട് നിന്നു പറവൂർക്കു പോകുമ്പോൾ സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞാണു വേഗത്തടയെന്നതും പ്രശ്നമാണ്. വേഗത്തടയ്ക്കു സാധ്യതയില്ലെന്നു ഡ്രൈവർമാർ കരുതും. വേഗത്തടയിൽ റോഡിൽ അടയാളപ്പെടുത്തലുകളോ വേഗത്തടയെത്തുന്നതിനു മുൻപു സൂചനാ ബോർഡുകളോ ഇല്ല.
ഇന്നലെയും സ്കൂൾ പടിക്കലുള്ള വേഗത്തടയിൽ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. ഏതാനും ദിവസങ്ങളിൽ മാത്രം വേഗത്തടയിൽ തട്ടി ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. പലർക്കും കാര്യമായ പരുക്കുമേറ്റു. അപകടങ്ങളൊഴിവാക്കാൻ വേഗത്തടയിൽ പെയിന്റ് ചെയ്ത് അകലെ നിന്നേ അറിയത്തക്ക വിധത്തിലാക്കണമെന്നും വേഗത്തട എത്തുന്നതിനു മുൻപേ റോഡരികിൽ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.