‘നീ കേട്ടോ കുഞ്ഞാത്തോലേ'..റീസർവേ വരുന്നുണ്ടേ... അതിരൊക്കെ വെടിപ്പാക്കിക്കോ... ‘പാട്ടി’ലാക്കി ഡിജിറ്റൽ ഭൂ സർവേ
Mail This Article
കാക്കനാട്∙ ‘‘നീ കേട്ടോ കുഞ്ഞാത്തോലേ......... റീസർവേ വരുന്നുണ്ടേ.......... അതിരൊക്കെ വെടിപ്പാക്കിക്കോ...... അവകാശം തെളിയിച്ചോ.....’’ പാട്ടിന്റെ വഴിയിലൂടെ ജനങ്ങളെ ഡിജിറ്റൽ ഭൂ സർവേയിലേക്ക് അടുപ്പിക്കുകയാണ് അധികൃതർ. സർവേയെക്കുറിച്ചു ബോധവൽക്കരിക്കാൻ 2017ൽ പുറത്തിറക്കിയ ഗാനമാണ് ദൃശ്യാവിഷ്ക്കാരത്തോടെ സമൂഹ, ദൃശ്യ മാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിപ്പിക്കുന്നത്.
സർവേക്കായി ഉദ്യോഗസ്ഥർ എത്തുന്ന കാര്യം നാട്ടുകാരെ അറിയിക്കാനും ഇതിന്റെ ഗുണങ്ങളെ കുറിച്ചു ബോധവൽക്കരിക്കാനുമാണ് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള പ്രചാരണം. ‘‘അവകാശം തെളിയിക്കാനായി എന്തൊക്കെയാ കൊച്ചേട്ടാ.......ആധാരം, പട്ടയം, കരമടവിൻ രസീതും........’’ റീസർവേ വിവരങ്ങളെല്ലാം സംഗീത വഴിയിലൂടെ ജനങ്ങളുടെ കാതിലെത്തും വിധമാണ് വരികൾ. സർവേ ഡപ്യൂട്ടി ഡയറക്ടറായിരുന്ന പി.മധുലിമായയാണ് റീ സർവേ പ്രചാരണ ഗാനങ്ങൾക്കു വരികളെഴുതി സംഗീതം നൽകിയത്.
റീസർവേ വിജയിപ്പിക്കാൻ ഏതുതരം പ്രചാരണത്തിനും സർക്കാർ അനുമതി ലഭിച്ചതോടെ 5 വർഷം മുൻപു മധുലിമായയുടെ മനസിലുദിച്ചതാണ് സംഗീതാത്മക പ്രചാരണ തന്ത്രം. ജില്ലയിൽ കണയന്നൂർ താലൂക്കിലെ കണയന്നൂർ, പൂണിത്തുറ വില്ലേജുകളിലാണ് ആദ്യഘട്ടം സർവേ. പല്ലാരിമംഗലം, മണീട്, വാളകം, രാമമംഗലം, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, പള്ളുരുത്തി വില്ലേജുകളിലും വൈകാതെ സർവേ തുടങ്ങും.