പെരുമ്പാവൂർ വൈദ്യുതിഭവനിലെ ലതാ മങ്കേഷ്കറും ആശാ ഭോസ്‌ലെയും: അമ്മുവിനും ഒാമനയ്ക്കും ജീവിതം ഒരു ഗാനം...
Mail This Article
പെരുമ്പാവൂർ∙ അമ്മുവും ഓമനയും; പെരുമ്പാവൂർ വൈദ്യുതിഭവനിലെ ലതാ മങ്കേഷ്കറും ആശാ ഭോസ്‌ലെയും എന്നാണ് ഇവർ അറിയപ്പെടുന്നത്. വയസ്സ് 65 ആയെങ്കിലും ശബ്ദത്തിലും പാട്ടിനോടുള്ള ആവേശത്തിലും ഒരു കുറവുമില്ല. പഴയകാല സംഗീതപ്രതിഭകളായ ഈ സഹോദരിമാർ ‘കടുവാൾ സിസ്റ്റേഴ്സ്’ എന്നാണ് അറിയപ്പെടുന്നത്. കുടുംബത്തിലെ കഷ്ടപ്പാടുകളിൽ ജീവിതം തളയ്ക്കപ്പെട്ടപ്പോൾ പുറംലോകം ശ്രദ്ധിക്കാതെ പോയ കലാകാരികളാണ്. വൈദ്യുതി ബോർഡിന്റെ പെരുമ്പാവൂർ സർക്കിൾ കാര്യാലയമായ വൈദ്യുതി ഭവനത്തിൽ പാർട്ട് ടൈം സ്വീപ്പർമാരാണ് ഇരുവരും. വേദികൾ കിട്ടിയാൽ പാടാൻ ഇരുവരും തയാർ. പ്രായത്തിന്റെ തളർച്ചകളൊന്നും പാട്ടിലില്ല.
പഴയകാല സിനിമാഗാനങ്ങൾ മനോഹരമായി ആലപിക്കും. വൈദ്യുതി ഭവന സമുച്ചയത്തിലെ മിനി ലൈബ്രറിയുടെ വാർഷികത്തിൽ ഇവർ പഴയ മലയാളഗാനങ്ങൾ ആലപിച്ചത് അതിമനോഹരമായിട്ടായിരുന്നു. അമ്മുവിന്റെ ഭർത്താവ് പരേതനായ കുഞ്ഞൻ. 3 പെൺമക്കൾ. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. ഓമനയുടെ ഭർത്താവ് അജി ലോട്ടറി കച്ചവടക്കാരനാണ്. ആൺമക്കൾ 2 പേർക്കും പെയിന്റിങ് ജോലിയാണ്. പാർട്ട് ടൈം സ്വീപ്പർമാരായതിനാൽ ഇരുവർക്കും 70 വയസ്സുവരെ പണിയെടുക്കാം. ജീവിതകാലം മുഴുവൻ പാട്ടുപാടി സന്തോഷമായി ജീവിക്കണമെന്നാണ് സഹോദരിമാരുടെ ആഗ്രഹം.