ADVERTISEMENT

കൊച്ചി∙ വിടപറയും മുൻപ് മലയാള സിനിമയുടെ പ്രിയ കഥാകാരനെ അവസാനമായി കാണാൻ എറണാകുളം ടൗൺഹാളിലേക്ക് കേരളത്തിന്റെ കലാ സാംസ്കാരിക ലോകം ഒഴുകിയെത്തി. മലയാള സിനിമയുടെ പ്രിയപ്പെട്ട ‘ജോൺ അങ്കിൾ’ എഴുതി ഹിറ്റാക്കിയ സിനിമകൾ പോലെ ശാന്തവും ഗംഭീരവുമായ വിടവാങ്ങലാണു കൊച്ചിനഗരം നൽകിയത്. രാവിലെ 8ന് തന്നെ ടൗൺഹാളിൽ ജോൺപോളിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് എത്തി. ഹാളിനു മുന്നിലെ ഇടനാഴിയിലായിരുന്നു പൊതുദർശനം. മാക്ടയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജോൺപോളിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ രംഗത്തെ സംഘടനകളെല്ലാം എത്തി.

‘ജോൺ അങ്കിൾ’ തങ്ങൾക്ക് ഗുരുതുല്യനായിരുന്നെന്നു സംവിധായകരായ സിദ്ദിഖും ജയരാജും അനുസ്മരിച്ചു. തനിക്ക് അസുഖം വന്നപ്പോൾ സ്ഥിരമായി ജോൺപോൾ വിളിക്കാറുണ്ടായിരുന്നെങ്കിലൂം ഒരിക്കൽ പോലും അസുഖത്തെക്കുറിച്ചു ചോദിക്കില്ലായിരുന്നുവെന്ന് ഇന്നസന്റ് അനുസ്മരിച്ചു. ഒൻപതരയോടെ മന്ത്രി പി. രാജീവ് എത്തി. 11ന് മൃതദേഹം ചാവറ കൾച്ചറൽ സെന്ററിൽ പൊതുദർശനത്തിനായി എത്തിച്ചു. ചാവറയിലെ പരിപാടികളിൽ എന്നും കാര്യസ്ഥന്റെ റോളിലായിരുന്നു ജോൺപോൾ. പരിപാടിയുടെ അവതാരകനും ആതിഥേയനും ചിലപ്പോൾ അധ്യാപകനുമായി പരിചയിച്ച ചാവറ കൾച്ചറൽ സെന്ററിന്റെ മുറ്റത്തു ജോൺപോൾ ഇന്നലെയെത്തിയത് അവസാനമായി യാത്ര പറയാനായിരുന്നു.

പ്രഫ.എം.കെ.സാനുവും സംവിധായകൻ മോഹനും ഫാ. റോബി കണ്ണഞ്ചിറയും ഉൾപ്പെടെ ചാവറയിലെ സൗഹൃദം കൂട്ടം ജോൺപോളിന് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയ കൂട്ടുകാരനെ അവസാന നോക്കു കണ്ട പ്രഫ.എം.െക.സാനുവിന്റെ കണ്ണുകൾ നിറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, അസി.ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ്, ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ, ഫാ. മാത്യു വെമ്പേനി, ഫാ. പോൾ തേലക്കാട്ട് തുടങ്ങിയവർ പ്രാർഥനയ്ക്കു നേതൃത്വം നൽകി. 12.30ന് മൃതദേഹം മരടിലെ വസതിയിലേക്ക് കൊണ്ടുപോയി. അവിടെ മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിലിന്റെ നേത‍ൃത്വത്തിൽ നഗരസഭാംഗങ്ങളും തൃപ്പൂണിത്തുറ നഗരസഭയ്ക്കു വേണ്ടി ഉപാധ്യക്ഷൻ കെ.കെ.പ്രദീപ്കുമാറും ആദരാഞ്ജലി അർപ്പിച്ചു.

2.15 നു ഫാ. ജേഷി മാത്യു ചിറ്റേത്ത്, ഫാ. ഷൈജു കുര്യാക്കോസ് എന്നിവരുടെ കാർമികത്വത്തിൽ വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ചു. ശേഷം 2.50നു സംസ്കാരത്തിനായി എളംകുളം പള്ളിയിലേക്ക്. പള്ളിക്കുമുന്നിൽ പൊലീസിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതി അർപ്പിച്ചു. തുടർന്നു പള്ളിയിൽ സംസ്കാര ശുശ്രൂഷയ്ക്കു തുടക്കമായി. ഒരു മണിക്കൂർ നീണ്ട പ്രാർഥനകൾക്കു ശേഷം 4.30ന് എളംകുളം കായലിനോടു ചേർന്ന സെമിത്തേരിയിൽ മലയാള സിനിമയുടെ മഹാകഥാകാരനു നിത്യവിശ്രമമൊരുക്കി.

വിവിധ സ്ഥലങ്ങളിലായി മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ്, മുൻമന്ത്രിമാരായ എസ്. ശർമ,ജോസ് തെറ്റയിൽ, ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ മേയർമാരായ കെ. ബാലചന്ദ്രൻ, ടോണി ചമ്മണി, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, എ.എൻ. രാധാകൃഷ്ണൻ‍, സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ലതിക സുഭാഷ്, പ്രഫ.എം.തോമസ് മാത്യു, ഷാജി ജോർജ്, ടി.കലാധരൻ, സി.ജി.രാജഗോപാൽ, സിഐസിസി ജയചന്ദ്രൻ, പത്മജ എസ്.മേനോൻ, അനിത വാരിയർ, എസ്.അശ്വതി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com