ആ മാലിന്യം ഇവിടെ വേവില്ല; റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ ആളെ കൊണ്ട് തന്നെ തിരികെ വാരിച്ചു
Mail This Article
അങ്കമാലി ∙ അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിൽ ജോളി നഴ്സറി റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ ആളെ കൊണ്ട് തന്നെ മാലിന്യം തിരികെ വാരിച്ചു. കൗൺസിലർ ലക്സി ജോയി, മുനിസിപ്പൽ ഉദ്യോഗസ്ഥരായ എം. എൻ.നൗഷാദ്, കെ.ടി.സുധീഷ്, ചർച്ച് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് തച്ചിൽ, വർഗീസ് മുണ്ടാടൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരികെ വാരിച്ചത്. 10000 രൂപ പിഴയും ചുമത്തി.
മാലിന്യം വലിച്ചെറിഞ്ഞതിനു മറ്റ് 2 പേരിൽ നിന്നു 10,000 രൂപ വീതം പിഴ ഈടാക്കി. കൂടാതെ വഴിയരികിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച ഒരാൾക്കും 10,000 രൂപ പിഴ ചുമത്തി. വാർഡിൽ ഉറവിട മാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് ബിൻ, ബയോ ഡൈജസ്റ്റർ പോട്ട്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തിട്ടുള്ളതാണ്. എല്ലാമാസവും ഹരിതകർമ സേനാംഗങ്ങൾ കൃത്യമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുമുണ്ട്. എന്നിട്ടും മാലിന്യം പൊതുനിരത്തുകളിൽ വലിച്ചെറിയുന്നു. പൊതുനിരത്തുകൾ വൃത്തിയായി സംരക്ഷിക്കാൻ ഏവരും സഹകരിക്കണമെന്ന് നഗരസഭാധ്യക്ഷൻ റെജി മാത്യു ആവശ്യപ്പെട്ടു.