കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന, രണ്ടെണ്ണം പൂട്ടാൻ ഉത്തരവ്
Mail This Article
കൊച്ചി ∙ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും സംയുക്തമായി എംജി റോഡിലും കലൂരിലുമുള്ള 6 കടകളിലാണു പരിശോധന നടത്തിയത്. 2 കടകൾ അടച്ചു പൂട്ടാൻ നോട്ടിസ് നൽകി. കലൂരിലെ സ്വാശ്രയ, ലാവണ്യ എന്നീ ഹോട്ടലുകളാണ് അടച്ചു പൂട്ടാൻ ഇന്നലെ നോട്ടിസ് നൽകിയത്. കുറവുകൾ പരിഹരിച്ചതിനു ശേഷം മാത്രമേ 4 കടകൾ തുറന്നു പ്രവർത്തിക്കാവൂവെന്നും നിർദേശം നൽകി.
ഹോട്ടലുകൾ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നതെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ കണ്ടെത്തി. പൊട്ടിപ്പൊളിഞ്ഞ അടുക്കളയും വൃത്തിയില്ലാത്ത സ്റ്റോർ റൂമുമാണു ഈ ഹോട്ടലുകളിലുണ്ടായിരുന്നത്. തുരുമ്പിച്ച പാത്രങ്ങളിലാണു ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കണ്ടെത്തി.
ചില ഹോട്ടലുകൾ ലൈസൻസില്ലാതെയാണു പ്രവർത്തിച്ചിരുന്നത്. ഹോട്ടലുകളിലെ ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല. പഴകിയ ഭക്ഷണ പദാർഥങ്ങൾ പോലും ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. പാകം ചെയ്ത മത്സ്യ, മാംസ വിഭവങ്ങൾ പാകം ചെയ്യാത്തവയ്ക്കൊപ്പം ഫ്രീസറിൽ വയ്ക്കുന്നതും കണ്ടെത്തി. വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഉറപ്പാക്കാനായി തുടർ പരിശോധനകൾ നടത്തുമെന്നു ഡിഎംഒ ഡോ. വി. ജയശ്രീ അറിയിച്ചു.