ഉപയോഗയോഗ്യമല്ലാത്ത അളവിൽ പൂപ്പൽ; 2195 കിലോഗ്രാം അമൃതം പൊടിയും നിലക്കടലയും കുഴിച്ചുമൂടി
Mail This Article
കോലഞ്ചേരി ∙ ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് മറ്റക്കുഴിയിലെ പോഷകപ്പൊടി നിർമാണ കേന്ദ്രത്തിൽ തയാറാക്കിയ 2195 കിലോഗ്രാം ‘അമൃതം’ പൊടിയും 109 കിലോ വറുത്ത നിലക്കടലയും എടയ്ക്കാട്ടുവയലിലെ ഉൽപാദന യൂണിറ്റിൽ സൂക്ഷിച്ചിരുന്ന 1800 കിലോഗ്രാം അമൃതം പൊടിയും ആരോഗ്യ വകുപ്പ് നശിപ്പിച്ചു. കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള നിർമാണ കേന്ദ്രത്തിൽ തയാറാക്കുന്ന ‘അമൃതം’ പൊടിയാണ് അങ്കണവാടികളിലൂടെയും മറ്റും കുട്ടികൾക്കു പൂരക പോഷകാഹാരമായി വിതരണം ചെയ്തു വരുന്നത്.
വിവിധയിനം ധാന്യങ്ങൾ, പയറുവർഗങ്ങൾ, നിലക്കടല, ബദാം, അണ്ടിപ്പരിപ്പ്, പഞ്ചസാര തുടങ്ങിയവയാണ് ഇതിലെ ചേരുവകൾ.കഴിഞ്ഞ ബാച്ചിൽ തയാറാക്കിയ പോഷകപ്പൊടി, വിതരണത്തിനു മുൻപ് ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു ഉപയോഗയോഗ്യമല്ലാത്ത അളവിൽ പൂപ്പൽ ഘടകങ്ങളുടെയും രാസ വസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയത്. ഉടൻ തന്നെ വിതരണം വിലക്കിയിരുന്നു. 2 ലക്ഷം രൂപയുടെ നഷ്ടമാണു പൊടി നിർമാണ കേന്ദ്രത്തിനുണ്ടായത്.
തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. അജനീഷ് എന്നിവരുടെ മേൽനോട്ടത്തിലാണു പൊടി കുഴിച്ചു മൂടിയത്. 2 മാസം മുൻപു ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ എടയ്ക്കാട്ടുവയൽ യൂണിറ്റിൽ ഉൽപാദിപ്പിച്ച അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഒരാഴ്ച മുൻപ് ചോറ്റാനിക്കര സ്വദേശിക്ക് അങ്കണവാടിയിൽ നിന്നു ലഭിച്ച അമൃതം പൊടിയുടെ പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. ഇതടക്കം വിവാദമായതോടെയാണു യൂണിറ്റുകളിൽ പരിശോധന ശക്തമാക്കിയത്.