ADVERTISEMENT

കൊച്ചി ∙ പലതു കൊണ്ടും ജീവിതത്തിന്റെ ഭാഗമായ മഹാരാജാസ് കോളജിൽ ഉമ തോമസ് ഒരിക്കൽക്കൂടിയെത്തി; തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായ ശേഷം ആദ്യമായി. മഹാരാജാസിലെ വരാന്തയിലൂടെ നടന്നപ്പോൾ ഉമയ്ക്കു പറയാനുണ്ടായിരുന്നതു പി.ടിയുടെ വിശേഷങ്ങൾ. വിഖ്യാതമായ പിരിയൻ ഗോവണിയിലൂടെ നടന്നിറങ്ങിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. ആശ്വാസ വാക്കുകളുമായി മരുമകൾ ബിന്ദു. മക്കളായ വിഷ്ണുവും വിവേകും ഉമയുടെ ഒപ്പമുണ്ടായിരുന്നു.

വോട്ടു തേടിയല്ല കോളജിലെത്തിയത്. പത്രിക സമർപ്പിച്ചതിനു ശേഷം കോളജിൽ വരണമെന്ന ആഗ്രഹം സാധിച്ചത് ഇന്നലെയാണെന്നു മാത്രം.മഹാരാജാസ് കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഉമ പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. കോളജ് വൈസ് ചെയർപഴ്സനുമായിരുന്നു. പി.ടി.തോമസ് എന്ന അന്നത്തെ തീപ്പൊരി കെഎസ്‌യു നേതാവിനെ ആദ്യമായി കാണുന്നതു മീറ്റിങ്ങിൽ പങ്കെടുക്കാൻ മഹാരാജാസിൽ വരുമ്പോഴാണ്.

അന്നു പി.ടി വരാൻ വൈകിയപ്പോൾ വേദിയിൽ പാട്ടു പാടി സദസിന്റെ മുഷിപ്പു മാറ്റിയത് ഉമ. ആ പാട്ടിന് ഇടയിലേയ്ക്കാണ് പി.ടി കയറി വന്നത്; ഉമയുടെ ജീവിതത്തിലേക്കും. പഴയ സുവോളജി വിദ്യാർഥിനി ആ ക്ലാസിൽ വീണ്ടുമൊന്നു കയറാനും നേരം കണ്ടെത്തി. മഹാരാജാസിൽ നിന്നു വീണ്ടും പ്രചാരണത്തിരക്കിലേക്കു മടക്കം.കടവന്ത്രയിലെ മാതാ നഗർ പള്ളി, സെന്റ് സെബാസ്റ്റ്യൻ പള്ളി, പാലാരിവട്ടത്തെ പെന്തക്കോസ്ത് സിറ്റി റിവൈവൽ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. കണ്ണൂർ ധർമടത്തു നിന്നു തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുമായി വന്ന പ്രവർത്തകരുടെ വാഹനം സ്വീകരിച്ച ഉമ അവരുമായി സൗഹൃദം പങ്കുവച്ചു.

പ്രിയദർശിനി കലാ സാംസ്കാരിക വേദി പ്രവർത്തകരാണു വാഹനവുമായി എത്തിയത്. പിന്നീട്, വൈറ്റില മേഖലയിലെ വിവിധ കടകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വോട്ടു തേടി. എഴുത്തുകാരൻ ജോസഫ് വൈറ്റിലയെ സന്ദർശിച്ചു. മഹിളാ മന്ദിരവും സെന്റ് ജോർജ് കോൺവെന്റും കപ്പൂച്ചിൻ ആശ്രമവും സന്ദർശിച്ച് അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ ഫ്ലാറ്റുകളിൽ വോട്ടു തേടി. കടവന്ത്ര ഈസ്റ്റിലും തൃക്കാക്കരയിലും നടന്ന യുഡിവൈഎഫ് കൺവൻഷനിൽ പ്രസംഗിച്ചു. രാത്രി വിവാഹ വീടുകളിൽ ആശംസകളുമായും സ്ഥാനാർഥിയെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com