കഴിഞ്ഞ തവണ 13,897 വോട്ടുകൾ, ട്വന്റി20 ‘വോട്ട് ബാങ്കിൽ’ കണ്ണുനട്ട് മുന്നണികൾ; മത്സരത്തിന് ഇല്ലെങ്കിലും ശ്രദ്ധാകേന്ദ്രം
Mail This Article
കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പുതിയൊരു ‘വോട്ട് ബാങ്കിൽ’ കണ്ണു നട്ടിരിക്കുകയാണു പ്രധാന മുന്നണികൾ–ട്വന്റി20യുടെ വോട്ടുകൾ. തൃക്കാക്കരയിലെ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നു ട്വന്റി20 പ്രസിഡന്റ് സാബു എം.ജേക്കബ് അറിയിച്ചതോടെ എന്താകും അത് എന്നറിയാനുള്ള ആകാംക്ഷയിലാണു രാഷ്ടീയ കക്ഷികളും വോട്ടർമാരും. കഴിഞ്ഞ തവണ ട്വന്റി20 സ്ഥാനാർഥി ഡോ.ടെറി തോമസ് നേടിയത് 13,897 വോട്ടുകൾ. പി.ടി.തോമസിന്റെ ഭൂരിപക്ഷമാകട്ടെ, 14,329 വോട്ടുകളും! ഇക്കുറി, മത്സര രംഗത്തില്ലാതെ തന്നെ ട്വന്റി20 ശ്രദ്ധാകേന്ദ്രമാകുകയാണ്.
മത്സരത്തിനില്ലെന്ന ട്വന്റി20 പ്രഖ്യാപനം ഏറ്റവും ആഹ്ലാദം പകർന്നതു യുഡിഎഫിനു തന്നെ. കഴിഞ്ഞ തവണ തൃക്കാക്കര ഉൾപ്പെടെ ജില്ലയിലെ പല മണ്ഡലങ്ങളിലും യുഡിഎഫ് വോട്ടുകൾ ട്വന്റി20 തട്ടിയെടുത്തുവെന്നും അതു തങ്ങളുടെ തോൽവിക്കു കാരണമായെന്നും യുഡിഎഫ് കുറ്റപ്പെടുത്തിയിരുന്നു. പിന്നീട്, സാബുവിന്റെ വ്യവസായ സ്ഥാപനങ്ങളിൽ സർക്കാർ വകുപ്പുകൾ നടത്തിയ തുടർപരിശോധനകളുടെ പേരിൽ ഇടതു പാർട്ടികളും ട്വന്റി 20യുമായി ഇടഞ്ഞു. സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തു വന്ന സാബു, കിഴക്കമ്പലത്ത് ആരംഭിക്കാനിരുന്ന വ്യവസായ പദ്ധതി തെലങ്കാനയിലേക്കു മാറ്റി. സ്വാഭാവികമായും ഈ സാഹചര്യത്തിൽ യുഡിഎഫ് പ്രതീക്ഷിക്കുന്നതു ട്വന്റി20യുടെ പിന്തുണയാണ്. പ്രത്യക്ഷമായോ പരോക്ഷമായോ അതു ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
എന്നാൽ, സമീപകാലത്തു ട്വന്റി20യുമായുള്ള പിണക്കം തീർക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ട്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മന്ത്രി പി.രാജീവുമെല്ലാം ആ ദൗത്യത്തിലാണ്. അതിനിടെയാണു കുന്നത്തുനാട്ടിലെ സിപിഎം എംഎൽഎ പി.വി.ശ്രീനിജിന്റെ സമൂഹമാധ്യമ പോസ്റ്റും വിവാദവും ഉയർന്നത്. സിപിഎം നേതൃത്വം ഇടപെട്ട് ഉടൻ പോസ്റ്റർ പിൻവലിപ്പിക്കുകയും മന്ത്രി രാജീവ് തന്നെ ശ്രീനിജിന്റെ നിലപാടിനെ പരോക്ഷമായി തള്ളുകയും ചെയ്തത് വോട്ടിൽ കണ്ണു നട്ടു തന്നെ. ട്വന്റി 20യുമായി അടുപ്പമോ അകൽച്ചയോ ഇല്ലാത്ത ബിജെപിയും കുറച്ചു വോട്ടു കിട്ടിയാൽ അത്രയുമായി എന്ന മട്ടിലാണ്.
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രമുഖ നേതാക്കൾ ട്വന്റി 20 വോട്ട് തങ്ങൾക്കാവുമെന്ന മട്ടിൽ പ്രതികരിച്ചു തുടങ്ങി. ഏതെങ്കിലും മുന്നണിക്കു ട്വന്റി20 പരസ്യ പിന്തുണ പ്രഖ്യാപിക്കുമോയെന്നു വ്യക്തമല്ല. പ്രത്യേകിച്ചും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി കൂട്ടു ചേർന്നു ബദൽ മുന്നണിയായി മാറുകയെന്ന വലിയ ലക്ഷ്യം മുന്നിലുള്ളപ്പോൾ. എന്നാൽ, സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ട്വന്റി 20 നേതാക്കൾ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ യുഡിഎഫിന് അൽപം ഉന്മേഷം നൽകിയിട്ടുണ്ട്. കെ റെയിലും അക്രമസംഭവങ്ങളുമൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചവിഷയമാകും എന്ന സാബുവിന്റെ വാക്കുകൾ അവർക്ക് പ്രതീക്ഷ പകരുന്നു.