ADVERTISEMENT

ചറപറ ചീറിപ്പെയ്യുകയാണു മഴ! തൃക്കാക്കരയുടെ വോട്ടു വഴികളിൽ പക്ഷേ, മഴയൊരു തടസ്സമേയല്ല, ഉമ തോമസിന്. സൗമ്യതയുടെ, നിറചിരിയുടെ കുട ചൂടി പ്രചാരണ യാത്ര തുടരുകയാണ്; പി.ടിക്കൊപ്പം പലവട്ടം നടന്ന വഴികളിലൂടെ. മഴയ്ക്കു ശമനമുണ്ടെങ്കിലും ഇടയ്ക്കിടെ, നൂലു പോലെ പെയ്തു നനച്ചു കടന്നു പോകും. കുടകൾക്കു കീഴിൽ യുഡിഎഫ് പ്രവർത്തകർ. പലരും പാന്റ്സ് അൽപം ചെരിച്ചു കയറ്റിയാണു നടക്കുന്നത്.

കോർപറേഷൻ കൗൺസിലർ സക്കീർ തമ്മനം ഉൾപ്പെടെ സ്ഥാനാർഥിക്ക് ഒപ്പമുള്ളവരിൽ ചിലരെങ്കിലും നന്നായി നനഞ്ഞു കഴിഞ്ഞു. എങ്കിലും തലയൊക്കെ തുടച്ച് ഉഷാറായി നടപ്പാണ്. അങ്ങിങ്ങു വെള്ളം മൂടിയ നിരത്തുകൾ. ചെറുവഴികളൂടെ കൈകൂപ്പി വീടുകൾ കയറിയിറങ്ങുകയാണു സ്ഥാനാർഥി. ‘‘കൂടെയുണ്ടാകണം, എല്ലാരോടും പറയണം എന്റെ കാര്യം’’. ഉമയുടെ വോട്ടു ചോദ്യം തികച്ചും ലളിതം. അൽപസ്വൽപം വീട്ടു വിശേഷങ്ങൾ കൂടി തിരക്കി വോട്ടർമാരുടെ കരം കവർന്ന്, കുഞ്ഞുങ്ങളെ ലാളിച്ച് അടുത്ത വീട്ടിലേക്ക്. തൊട്ടു തൊട്ടു കിടക്കുന്ന വീടുകൾ.

സംഘം ഒരു വേള നടപ്പു നിർത്തിയപ്പോൾ സ്ഥാനാർഥി ചിരിയോടെ ഇടപെട്ടു: ‘‘വേഗം, വേഗം എന്ന് എന്നോടു പറഞ്ഞിട്ട് ഇവിടെ നിൽക്കുവാണോ? നടക്ക്, നടക്ക്...’’. ആ ചിരി ഏറ്റു പിടിച്ച് എല്ലാവരും അടുത്ത വീട്ടിലേക്ക്. തമ്മനം ലേബർ കോളനി പരിസരത്തെ വോട്ടു തേടിക്കറക്കം പൂർത്തിയാക്കി ഉമ വാഹനത്തിലേക്ക്. ഇളയ മകൻ വിഷ്ണുവും സഹായികളും ഒപ്പമുണ്ട്. ഇനിയെങ്ങോട്ടാണെന്ന ചോദ്യത്തിനു മറുപടി അവരുടെ വക. ‘‘പാലാരിവട്ടം ജംക്‌ഷനിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ (എഐയുഡബ്ല്യുസി) സ്വീകരണമുണ്ട്. അവിടേക്കു പോകാം.’’

ഓർമകളിൽ നിറവായി പി.ടി

റോഡുകൾ കയറിയിറങ്ങി പാലാരിവട്ടം ജംക്‌ഷനിലെത്തുമ്പോൾ സമയം 12.45. പൊള്ളിക്കരിയുന്ന പതിവു മേയ് മാസ നട്ടുച്ചയ്ക്കു പകരം മൂടിക്കെട്ടിയ മാനം. ഇടയ്ക്കിടെ മഴയും. ഓട്ടോറിക്ഷ യൂണിയന്റെ സ്വീകരണച്ചടങ്ങിൽ ഭാരവാഹികളുടെ ചെറുപ്രസംഗങ്ങൾ. ‘‘ഓട്ടോ തൊഴിലാളികൾ പി.ടി.തോമസിന്റെ ഓർമകൾക്കു മുൻ‍പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രിയ പത്നി പ്രിയപ്പെട്ട ഉമ തോമസിനു വോട്ട് അഭ്യർഥിക്കാനായി ഒരുക്കിയതാണ് ഈ പരിപാടി. ഏതൊരു പ്രശ്നത്തിലും ഓട്ടോ തൊഴിലാളികളുടെ തോളിൽ കയ്യിട്ട് അവരോടൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു പി.ടി. പ്രിയപ്പെട്ട ഉമ തോമസിലൂടെ പി.ടിയുടെ സ്നേഹം തിരിച്ചു കിട്ടുമെന്നതിൽ സംശയമില്ല.’’

മറുപടിയായി ഉമ നടത്തിയതു രാഷ്ട്രീയ പ്രസംഗമല്ല; തികച്ചും സൗഹൃദ ഭാഷണം മാത്രം. ‘‘ആദ്യം തന്നെ ക്ഷമ ചോദിക്കുകയാണ്. നിങ്ങൾക്ക് ഒരുപാടു നേരം കാത്തിരിക്കേണ്ടിവന്നു. ഞാൻ ഒരു ഹൗസിങ് കോളനിയിൽ പോയിരിക്കുകയായിരുന്നു. അതു പകുതി വഴിക്കിട്ട് ഇങ്ങോട്ടു വരാൻ നിവൃത്തിയില്ലായിരുന്നു. മഴയൊന്നു ചെറുതായി മാറിയപ്പോൾ ആ സമയം പ്രയോജനപ്പെടുത്താമെന്നു ചിന്തിച്ചു. പി.ടിയുടെ കൂടെ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ നിങ്ങളെല്ലാവരും ഉണ്ടായിരുന്നു. എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. പി.ടിയെ നിങ്ങൾ എങ്ങനെ സഹായിച്ചോ, പി.ടിയുടെ ഒപ്പം എങ്ങനെ പ്രവർത്തിച്ചോ, അതുപോലെ നിങ്ങൾ എനിക്കൊപ്പവും ഉണ്ടാകണം.’’ ഉമ സംസാരിച്ചു തീരുമ്പോഴേക്കും ശശി തരൂർ എംപിയെത്തി. ഡീസൽ വില വർധനയുടെ അമിതഭാരം മൂലം ഓട്ടോറിക്ഷ തൊഴിലാളികൾ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസം പങ്കുവച്ച അദ്ദേഹം തൊഴിലാളി പ്രശ്നങ്ങൾ നിയമസഭയിൽ എത്തിക്കാൻ ഉമയ്ക്കു കഴിയുമെന്നു പറഞ്ഞാണു പ്രസംഗം പൂർത്തിയാക്കിയത്.

തോരാമഴയിലെ സൗഹൃദപ്പെയ്ത്ത്

ഉച്ചഭക്ഷണ ഇടവേളയ്ക്കായി വീട്ടിലേക്കു പോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതു മാറ്റി കാരണക്കോടത്തെ മരണ വീട്ടിലേക്ക്. ഉച്ചയ്ക്കു ശേഷം, കാക്കനാട് കൊച്ചിൻ സ്പെഷൽ ഇക്കണോമിക് സോണിലെ (സെസ്) വ്യവസായ യൂണിറ്റുകൾ സന്ദർശിച്ച ഉമയുടെ വാഹന പ്രചാരണ പര്യടനം തൃക്കാക്കര വെസ്റ്റ് മേഖലയിലായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ അകമ്പടിയായി പ്രവർത്തകർ. വഴിയോരങ്ങളിൽ സ്ഥാനാർഥിയെ അഭിവാദ്യം ചെയ്യുന്നവർ, ചിരിയോടെ കൈവീശി പ്രത്യഭിവാദ്യം.

പര്യടന വാഹനം എൻജിഒ ക്വാർട്ടേഴ്സിനു സമീപം കുടിലുമുക്കിൽ എത്തിയപ്പോൾ വൈകിട്ട് 4.55. നല്ല മഴയ്ക്കിടയിലും ആവേശം കെടാതെ ആൾക്കൂട്ടം. നനഞ്ഞൊലിച്ചു പ്രവർത്തകർ. സ്ഥാനാർഥിക്കു റംബുട്ടാൻ പഴക്കുല നൽകി സ്വീകരണം. പിന്നെ, ത്രിവർണ മാലകളുടെ വരവായി. ഉമ നാട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിനിടെ, മധുരമായി റംബുട്ടാൻ വിതരണം മറ്റൊരു വഴിക്ക്. പിന്നീട്, ഇൻഫോപാർക്ക് ചിറ്റേത്തുകര ടർഫിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വേദിയിലുമെത്തി, സ്ഥാനാർഥി. കളിക്കൂട്ടത്തോടൊപ്പം അൽപനേരം. മഴ തുടരുമ്പോഴും ഉമയുടെ പ്രചാരണ വാഹനം മുന്നോട്ടു തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com