കുതിരപ്പുറത്തേറി ഡോ. ജോയുടെ പര്യടനം; വരവേൽക്കുന്നതു ജൈവ പച്ചക്കറികളും പഴങ്ങളും നൽകി
Mail This Article
കൊച്ചി ∙ കാക്കനാട് കുന്നേപ്പറമ്പിലെത്തിയപ്പോൾ ഡോ. ജോ ജോസഫിന്റെ പ്രചാരണ വാഹനത്തിനു കുറച്ചുനേരത്തേക്ക് അവധി. നൂർ എന്ന കുതിരപ്പുറത്തു സ്ഥാനാർഥി വോട്ടുതേടാനിറങ്ങിയപ്പോൾ പ്രവർത്തകർക്കും ആവേശം. മഴ ആസ്വദിച്ചായി പിന്നീട് പ്രചാരണം. സ്വീകരണ കേന്ദ്രങ്ങളിൽ പ്രവർത്തകർ ജോ ജോസഫിനെ വരവേൽക്കുന്നതു ജൈവ പച്ചക്കറികളും പഴങ്ങളും നൽകിയാണ്.
പര്യടനത്തിന്റെ അവസാനം, ഓരോ ദിവസവും ഇൗ പഴങ്ങളും പച്ചക്കറികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കൈമാറുന്നു. മില്ലുംപടി റോഡിലെ പര്യടനത്തിൽ കുടുംബ ശ്രീയുടെ 25–ാം വാർഷികാഘോഷത്തിൽ ഡോ.ജോ ജോസഫും എ.എൻ. ഷംസീർ എംഎൽഎയും കുടുംബ ശ്രീ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ജഡ്ജിമുക്കിൽ നിന്ന് ആരംഭിച്ച പര്യടനം ജോബ് മൈക്കിൾ എംഎൽഎ. ഉദ്ഘാടനം ചെയ്തു. ഉച്ച വരെയുളള പര്യടനം മില്ലുംപടിയിൽ സമാപിച്ചു.
ഇൻഫോപാർക്കിൽ ടെക്കികളോടു സംവദിച്ച് ഉച്ചയ്ക്കു ശേഷമുള്ള പ്രചാരണത്തിനു തുടക്കം. ഇരുമ്പനം, കളമശേരി, ചിറ്റേത്തുകര എന്നിവിടങ്ങളിൽ നിന്നു ഇൻഫോപാർക്കിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിനായി കെഎസ്ആർടിസിയുമായി ചേർന്ന് സംവിധാനമൊരുക്കുമൊന്നും ഇൻഫോപാർക്കിൽ മെഡിക്കൽ സംവിധാനം ഒരുക്കുമെന്നും ജോ ഉറപ്പുനൽകി. ഡോ. തോമസ് ഐസക്കും സംവാദത്തിൽ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം ദേശാഭിമാനി ജംക്‌ഷനിൽ നിന്നാരംഭിച്ചു കിസാൻ കോളനിയിൽ പര്യടനം സമാപിച്ചു.