കൊച്ചി∙ കനത്ത മഴയിൽ മുങ്ങിയ നഗരത്തിൽ പ്രതിഷേധ സ്വരങ്ങൾക്കും ആവശ്യങ്ങൾക്കും കാതോർത്ത് പരിഹാരം ഉറപ്പു നൽകി എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. പലയിടത്തും മുട്ടൊപ്പം വെള്ളത്തിലിറങ്ങിയായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. കാക്കനാടു നിന്നു പ്രചാരണം ആരംഭിച്ചപ്പോൾ തന്നെ സ്ഥാനാർഥിക്കു മുന്നിൽ സങ്കടങ്ങളുമായി വീട്ടമ്മമാർ എത്തി. പാട്ടുപുരനഗർ പ്രദേശത്തെ കുടിവെള്ള ക്ഷാമമായിരുന്നു പ്രധാന പരാതികളിലൊന്ന്. ‘എല്ലാം ശരിയാക്കാം’ എന്നുറപ്പു നൽകി സ്ഥാനാർഥി അവരെ ആശ്വസിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ശുദ്ധജല പദ്ധതികൾ നടപ്പാക്കുന്നതിൽ എൽഡിഎഫും യുഡിഎഫും പരാജയമാണെന്നു രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
കാക്കനാട് അമ്പല കോളനി, പാട്ടുപുര നഗർ, പ്രിൻസ് നഗർ, കരുണാലയം, കൊല്ലം കുടി മുഗൾ കോളനി എന്നിവിടങ്ങളിലും സ്ഥാനാർഥി രാവിലെ പ്രചാരണം നടത്തി. തുടർന്നു പനമ്പള്ളി നഗർ - എൽഐജി നഗറിലെ വെള്ളക്കെട്ടു നിറഞ്ഞ പ്രദേശത്തായിരുന്നു പര്യടനം. ചിലവന്നൂർ, എളംകുളം, പൊന്നുരുന്നി എന്നിവിടങ്ങളിലെ വ്യാപാരികളെ സന്ദർശിച്ചും വോട്ട് അഭ്യർഥിച്ചു. മാമംഗലം, പാലാരിവട്ടം, തമ്മനം എന്നീ പ്രദേശങ്ങളിലായിരുന്നു വൈകിട്ടത്തെ പര്യടനം. ഇന്നു തൃക്കാക്കര, അയ്യനാട് മേഖലകളിൽ സ്ഥാനാർഥിയെത്തും. രാവിലെ തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണു പ്രചാരണത്തുടക്കം.