കലാസാംസ്കാരിക രംഗത്തെ പി.ടിയുടെ സേവനങ്ങളുടെ വഴിയേ ഉമയുടെ പ്രചാരണം
Mail This Article
കൊച്ചി ∙ കലാസാംസ്കാരിക രംഗത്തു ചെയ്ത പി.ടി.തോമസ് ചെയ്ത സേവനങ്ങൾ വീണ്ടും ചർച്ചയായതു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ചങ്ങമ്പുഴ പാർക്കിൽ വോട്ടു തേടിയെത്തിയപ്പോൾ. എംഎൽഎ ആയിരിക്കെ അദ്ദേഹം പാർക്കിനു നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ശബ്ദ സംവിധാനത്തെ കുറിച്ചായിരുന്നു പലരും പറഞ്ഞത്. മണ്ഡലത്തിലെ മുഴുവൻ അംഗീകൃത വായനശാലകൾക്കും സൗണ്ട് സിസ്റ്റവും പ്രൊജക്ടറുകളും പി.ടി.നൽകിയെന്ന് ഉമ ഓർത്തു.
ഭദ്രാദേവി ക്ഷേത്രം സന്ദർശിച്ച സ്ഥാനാർഥി വാഴക്കാലയിലെ സിടിസി കോൺവന്റിൽ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തിലെത്തിയ ഉമ ജീവനക്കാരുമായി സൗഹൃദം പങ്കിട്ടപ്പോൾ ആദ്യം ചോദിച്ചതു ‘ഷെയ്ക് ഹാൻഡ് തന്നാൽ കുഴപ്പമാകുമോ’ എന്നാണ്. പ്രശ്നമില്ലെന്നു ജീവനക്കാരുടെ മറുപടി കിട്ടിയപ്പോൾ ഉമ പറഞ്ഞു: ‘‘ലാബിൽ ആയതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. ഇപ്പോ സന്തോഷമായി.’’
കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ടി പി.ടി.തോമസ് 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച കാര്യം ജീവനക്കാർ ഉമയുടെ ശ്രദ്ധയിൽപെടുത്തി. പൂണിത്തുറയിലെ പര്യടനത്തിനിടെ, സിൽവർലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു പൊലീസ് മർദനത്തിന് ഇരയായ റോസ്‍ലിനും അറസ്റ്റ് ചെയ്യപ്പെട്ട സിന്ധു ജയിംസും ഉമയ്ക്ക് അഭിവാദ്യം നേർന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു. വൈറ്റില ഹബിൽ ഓട്ടോ തൊഴിലാളികളുടെ സ്വീകരണത്തിൽ പെട്രോൾ – ഡീസൽ വിലവർധനയുടെ ദുരിതമാണ് അവർ പങ്കുവച്ചത്. പ്രവാസി സംഘടനയായ ഇൻകാസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വാഹനജാഥ ഉമയുടെ പര്യടനത്തിൽ പങ്കാളികളായി.