ആലങ്ങാട് വ്യാപക കൃഷിനാശം
Mail This Article
ആലങ്ങാട്∙ മഴയെ തുടർന്ന് ആലങ്ങാട് മേഖലയിൽ നെൽക്കൃഷിക്കും പച്ചക്കറി കൃഷിക്കും വ്യാപകനാശം സംഭവിച്ചു. 15 ഏക്കറോളം നെൽക്കൃഷി നശിച്ചു. പാനായിക്കുളം എഴുവച്ചിറ തോപ്പിൽ സുനിൽ കുമാറിന്റെ മൂന്നര ഏക്കർ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ക്ലബ് നടത്തിയ 4 ഏക്കർ, തോപ്പിൽ എസ്റ്റലയുടെ ഒന്നര ഏക്കർ കൃഷി, കമ്പനിപ്പടി സ്വദേശി ഗീതയുടെ രണ്ടര ഏക്കർ, കൊടുവഴങ്ങ മാരായിൽ സുന്ദരന്റെ ഒന്നര ഏക്കർ എന്നിങ്ങനെയാണു നെൽക്കൃഷിക്കു നാശം സംഭവിച്ചത്. മഴ തോരാതെ വന്നതോടെ നെൽച്ചെടികൾ വെള്ളത്തിൽ അടിയുകയായിരുന്നു.
ബാങ്കിൽ നിന്നു വായ്പയെടുത്തും കടം വാങ്ങിയുമാണു പലരും കൃഷിയിറക്കിയത്. കരുമാലൂർ പാടശേഖരത്തെ നെൽക്കൃഷിയും വെള്ളത്തിലായി. മഴ തുടർന്നാൽ ഇരുപഞ്ചായത്തുകളിലെയും നെൽക്കൃഷി പൂർണമായും നശിക്കുമെന്നു കർഷകർ പറഞ്ഞു. കൂടാതെ മാളികംപീടിക പൊയ്യപ്പറമ്പിൽ ഷാജിയുടെ 30 സെന്റ് പാവൽ കൃഷി, മൈലാപ്പുറം വീട്ടിൽ ചന്ദ്രന്റെ 50 സെന്റ് പച്ചക്കറി കൃഷി, തിരുവാലൂർ സ്വദേശി സുജാതയുടെ 50 സെന്റ് കപ്പക്കൃഷി എന്നിവയും നശിച്ചു. തോപ്പിൽ സുനിൽകുമാറിന്റെ 975 വാഴ, കൊടുവഴങ്ങ സ്വദേശി രവിയുടെ 250 വാഴ, ആലങ്ങാട് സ്വദേശി ചന്ദ്രശേഖര മേനോന്റെ 200 വാഴ, തിരുവാലൂർ സ്വദേശി അലിയുടെ 70 വാഴ, കൊച്ചു മൊയ്തീന്റെ 50 വാഴ എന്നിവയും മഴയെ തുടർന്നു വെള്ളക്കെട്ടിലായി.