താമരമാലയും നാരങ്ങാമാലയും പച്ചക്കറികളുമെല്ലാമായി അനുയായികൾ; എ.എൻ.രാധാകൃഷ്ണൻ പ്രചാരണവഴിയിലാണ്
Mail This Article
കൊച്ചി ∙വഴിനീളെ താമരമാലയും നാരങ്ങാമാലയും വാഴക്കുലകളും പച്ചക്കറികളുമെല്ലാമായി കാത്തുനിൽക്കുന്ന അനുയായികൾ. എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ വിജയപ്രതീക്ഷയുടെ പ്രചാരണവഴിയിലാണ്. താമരമാലകൾ താമരചിഹ്നത്തിൽ ലഭിക്കുന്ന വോട്ടുകളാകുമെന്നും തൃക്കാക്കരയിൽ പുതിയ ചരിത്രം കുറിക്കുമെന്നും അവകാശപ്പെടുകയാണു ബിജെപി നേതാക്കളും പ്രവർത്തകരും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരനാണ് എൻഡിഎയുടെ ഇന്നലത്തെ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തത്. മണമേൽ ദേവീ ക്ഷേത്ര പരിസരത്തായിരുന്നു തുടക്കം.
ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, നാരായണൻ നമ്പൂതിരി, സന്ദീപ് വാചസ്പതി, സന്ദീപ് വാരിയർ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം തുറന്ന വാഹനത്തിൽ വോട്ട് അഭ്യർഥിച്ചു. വൈറ്റില ജനത ജംക്‌ഷൻ, കടവന്ത്ര, ഐക്യ നഗർ, കുടുംബി കോളനി, എളംകുളം, അമ്പേലിപ്പാടം, ചിറ്റേത്ത് അമ്പലം, ലാൽ സലാം റോഡ്, പൊന്നുരുന്നി അമ്പലം, പാലത്തുരുത്ത് , റിലയൻസ് ജംക്‌ഷൻ, അഞ്ചുമുറി, കാരണക്കോടം ജംക്‌ഷൻ, ശാന്തിഗിരി ആശ്രമം, പല്ലിശ്ശേരി കവല, വൈലോപ്പിള്ളി റോഡ്, ജനത റോഡ്, പള്ളിച്ചാമ്പിയിൽ റോഡ്, പള്ളിശ്ശേരി റോഡ്, വട്ടത്തിപ്പാടം റോഡ്, നെട്ടായി ക്കോടത്ത് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പാലാരിവട്ടത്തായിരുന്നു പര്യടന സമാപനം.