മരുന്നു തളിയും ബ്ലീച്ചിങ് പൗഡർ വിതരണം നിലച്ചു; ഉറക്കം കെടുത്തി കൊതുകുപട
Mail This Article
പെരുമ്പാവൂർ ∙ നഗരസഭ 26,27 വാർഡുകളിൽ ഉൾപ്പെടുന്ന സൗത്ത് വല്ലം റയോൺപുരം നിവാസികളുടെ ഉറക്കം കെടുത്തി കൊതുകുപട. 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന റയോൺസ് കമ്പനി വളപ്പിലെ മാലിന്യവും 26–ാം വാർഡിലെ മലിക്കപ്പാടത്തെ വെളളക്കെട്ടുമാണു കൊതുകു വളരാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പാടത്തിനു നാലുവശവും ജനവാസ മേഖലയാണ്. ഇവിടെയുളളവരാണു കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പാടത്തെ വെള്ളം ഒഴുകിപ്പോയിരുന്നതു മുടിക്കൽ തോട്ടിലേക്കാണ്.
പാടത്തു നിന്നു തോട്ടിലേക്കുള്ള ചെറുതോട് ഉപയോഗശൂന്യമായി. ചെന്താര റോഡിനു കുറുകെ നൊച്ചുപ്പാടം ഭാഗത്തു നിന്നു നഗരസഭ പുതിയ കാന നിർമാണം തുടങ്ങിയെങ്കിലും പരാതികളും എതിർപ്പുകളും മൂലം പാതിവഴിയിൽ നിർത്തി. 27–ാം വാർഡിലെ കുത്തുകല്ലു മുതൽ ഒഴുകുന്ന മഴവെള്ളവും മലിന ജലവും പാടത്തു കെട്ടിനിൽക്കും. കൊതുകുകളെ തുരത്താനുള്ള മരുന്നു തളിയും ബ്ലീച്ചിങ് പൗഡർ വിതരണം നിലച്ചിരിക്കുകയാണെന്നു പരാതിയുണ്ട്.
27 വാർഡുകളിൽ ഉപയോഗിക്കാനുള്ള പമ്പ് സെറ്റും ഫോഗിങ് മെഷീനുകളും കരാർ തൊഴിലാളികളും ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണു പരാതി. മാലിന്യ നീക്കവും വെളളക്കെട്ട് ഒഴിവാക്കലും കാര്യക്ഷമമാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾക്കു സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു. ഡെങ്കിപ്പനി മൂലം മരണങ്ങൾ ഉണ്ടായ മേഖലയാണു സൗത്ത് വല്ലം. മലിക്കപ്പാടത്തെയും റയോൺസ് കമ്പനി വളപ്പിലെയും മാലിന്യ നീക്കത്തിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തകൻ എം.ബി.ഹംസ നഗരസഭ സെക്രട്ടറിക്കു പരാതി നൽകി.