പി.ടിയുടെ ഉമയ്ക്കായി ടി.പിയുടെ രമയെത്തി; ആവേശം മുദ്രാവാക്യമായതിങ്ങനെ...
Mail This Article
കൊച്ചി ∙ കെ.കെ.രമ എംഎൽഎ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു തൃക്കാക്കരയിലെ പ്രചാരണ വഴികളിൽ ഇന്നലെ കൂട്ടായത്. ‘‘കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുമുണ്ടാകും’’. കെ.കെ.രമയുടെ വാക്കുകൾക്കു മറുപടിയായി യുഡിഎഫ് അണികളുടെ ആവേശം മുദ്രാവാക്യമായി നിറഞ്ഞു: ‘‘ടി.പിയുടെ രമയ്ക്കൊപ്പം പി.ടിയുടെ ഉമയും നിയമസഭയിൽ ഉണ്ടാകും.’’
വെണ്ണല മേഖലയിലാണ് ഉമയുടെ വാഹന പര്യടനത്തിൽ രമയും പങ്കാളിയായത്. മേൽത്തറ കോളനിയിലെ വീടുകളിലും ഉമയോടൊപ്പം രമയും എത്തി. പ്രദേശത്തെ അൻപതോളം വീടുകളിലെത്തി ഇരുവരും വോട്ടു തേടി. ഉച്ചയ്ക്കു ശേഷം പര്യടനം ആരംഭിച്ചതു വെണ്ണല അറക്കയിൽ നിന്നാണ്. പര്യടനത്തിന് ആവേശം പകർന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കണിയാവേലി ജംക്‌ഷനിൽ എത്തി. എംഎൽഎമാരായ എം.കെ.മുനീറും എൻ.ഷംസുദ്ദീനും സ്ഥാനാർഥിക്കൊപ്പം വോട്ട് അഭ്യർഥിച്ചതു നെടുമ്പിള്ളിച്ചാലിൽ.
രാവിലെ കെ.പി.ധനപാലനും ഉച്ചയ്ക്കു ശേഷം മോൻസ് ജോസഫ് എംഎൽഎയുമാണു പര്യടനം ഉദ്ഘാടനം ചെയ്തത്. പര്യടനം പാടിവട്ടം ജുമാ മസ്ജിദ് ജംക്‌ഷൻ, ആലിൻചുവട് ജംക്‌ഷൻ, പാടിവട്ടം കപ്പേള, പുഴക്കരപ്പാടം, അംബേദ്കർ റോഡ്, കപ്പേള ജംക്‌ഷൻ, ബാങ്ക് കോളനി, മെഡിക്കൽ സെന്റർ, ഫെഡറൽ പാർക്ക് ജംക്‌ഷൻ, അർക്കക്കടവ്, ചുങ്കം, കുമ്പളപ്പള്ളി ജംക്‌ഷൻ, പുല്ലുപറമ്പ്, കൊറ്റങ്കാവ്, ചക്കരപ്പറമ്പ്, വെണ്ണല ഗവ. ഹൈസ്കൂൾ ജംക്‌ഷൻ എന്നീ കേന്ദ്രങ്ങളിലൂടെ നീങ്ങിയ പര്യടനം സമാപിച്ചതു വട്ടംതിട്ടയിൽ.