വിദ്യാർഥികൾക്കുള്ള വാക്സീൻ വിതരണം മന്ദഗതിയിൽ
Mail This Article
കൊച്ചി ∙ ജില്ലയിൽ 12–14 പ്രായ വിഭാഗത്തിൽ ആദ്യ ഡോസ് വാക്സീനെടുത്തത് 55% പേർ. സ്കൂൾ തുറക്കുന്നതിനു മുൻപ് ഇത് 70–80% എത്തിക്കാനാണ് ആരോഗ്യ വിഭാഗം ലക്ഷ്യമിടുന്നത്. വിദ്യാർഥികൾ കോവിഡ് വാക്സീൻ കുത്തിവയ്പ് എടുത്തുവെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ മുൻകയ്യെടുക്കണമെന്നും സൗകര്യങ്ങൾ ഒരുക്കിയാൽ ആരോഗ്യ വിഭാഗം ക്യാംപുകൾ നടത്തുമെന്നും ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് പറഞ്ഞു. കുട്ടികൾക്കുള്ള മറ്റു വാക്സീനുകൾ നൽകുന്ന ദിവസമായതിനാൽ ഇന്നലെ സർക്കാർ കേന്ദ്രങ്ങളിൽ കോവിഡ് വാക്സീന്റെ വിതരണം കാര്യമായി ഉണ്ടായിരുന്നില്ല.
നാനൂറിൽ താഴെ വാക്സീൻ ഡോസുകൾ മാത്രമാണു വിതരണം ചെയ്തത്. ഇതിൽ 12–14 പ്രായ വിഭാഗത്തിൽ ആരുമുണ്ടായിരുന്നില്ല. 15–17 പ്രായ വിഭാഗത്തിലാകട്ടെ 8 പേർ മാത്രമാണ് ഇന്നലെ വാക്സീൻ എടുത്തത്. ഇന്നു മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കുള്ള വാക്സീൻ വിതരണം ഊർജിതപ്പെടുത്തും. എന്നാൽ വാക്സീൻ വിതരണത്തിനു സ്കൂളുകൾ കാര്യമായി മുൻകയ്യെടുക്കുന്നില്ല. താഴേത്തട്ടിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇടപെടലുകളുണ്ടാകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
ഒരു വയലിൽ 20 ഡോസ്
നേരത്തേതിൽ നിന്നു വ്യത്യസ്തമായി 20 ഡോസുകളുള്ള വയലുകളായാണു കോർബെവാക്സ്, കോവാക്സിൻ എന്നിവ ലഭ്യമാകുന്നത്. ഒരു വയൽ തുറന്നാൽ അതിൽ നിന്ന് 20 പേർക്കു നൽകാനാകും. എന്നാൽ അതു നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കണം. അതിനാൽ വാക്സീൻ എടുക്കാനായി 20 പേരെ ലഭ്യമായാൽ മാത്രമേ ഒരു വയൽ തുറക്കാനാകൂ. ഇല്ലെങ്കിൽ ബാക്കിയുള്ള വാക്സീൻ പാഴായി പോകും. അതിനാലാണു സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സീനെടുക്കാനായി ചിലപ്പോൾ കുറച്ചു നേരം കാത്തിരിക്കേണ്ടി വരുന്നതെന്നും അധികൃതർ പറഞ്ഞു.