ബസുകളിൽ മോഷ്ടാക്കൾ വിലസുന്നു: പൊലീസ് മൗനം തുടരുന്നുവെന്ന് പരാതി
Mail This Article
മൂവാറ്റുപുഴ∙ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സ്വർണവും പണവും തട്ടുന്ന സംഭവങ്ങൾ വർധിക്കുമ്പോഴും പൊലീസ് മൗനം തുടരുന്നുവെന്ന് പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2 വീട്ടമ്മമാരുടെ ബാഗുകളാണു കെഎസ്ആർടിസി ബസിൽ നിന്ന് കവർന്നത്. കഴിഞ്ഞ ദിവസം കോലഞ്ചേരി - മൂവാറ്റുപുഴ റൂട്ടിൽ യാത്ര ചെയ്ത തമ്മാനിമറ്റം സ്വദേശിനി ജയശ്രീയുടെ പഴ്സിലെ പണവും ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.
രാവിലെ 9ന് കോലഞ്ചേരിയിൽ നിന്ന് പുറപ്പെട്ട് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ എത്തിയ അര മണിക്കൂറിനുള്ളിൽ ജയശ്രീയുടെ ബാഗിൽ നിന്ന് 2 മോതിരം, 2 കമ്മൽ, 4000 രൂപ, ആധാർകാർഡ്, വോട്ടർ തിരിച്ചറിയൽ രേഖ, എടിഎം കാർഡ്, പാൻ കാർഡ് എന്നിവ അടങ്ങിയ പഴ്സ് കവർന്നു. സമാന സംഭവം 4 ദിവസം മുൻപും ഉണ്ടായി. എറണാകുളത്തു നിന്നു മൂവാറ്റുപുഴയ്ക്കു വന്ന കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന പാലാ പൂവരണി സ്വദേശിനിയുടെ 10000 രൂപയാണ് മോഷ്ടിച്ചത്.
പിന്നീട് യാത്രക്കാരിക്ക് പൊലീസാണ് യാത്ര തുടരാൻ ടിക്കറ്റ് ചാർജിനു വേണ്ട 200 രൂപ നൽകിയത്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ബസുകളിൽ യാത്രക്കാർ മോഷണത്തിന് ഇരയാകുന്ന ഇരുപതോളം സംഭവങ്ങളാണ് ഉണ്ടായത്.മാന്യമായി വസ്ത്രം ധരിച്ച് ബസുകളിൽ യാത്ര ചെയ്യുന്ന നാടോടി സ്ത്രീകളാണ് ഇതിനു പിന്നിലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പലവട്ടം നാട്ടുകാർ മോഷണത്തിനു ശ്രമിച്ച നാടോടി സ്ത്രീകളെ പിടികൂടിയിരുന്നെങ്കിലും പൊലീസ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല.