വികസനം കൊണ്ടുവന്നത് യുഡിഎഫ്; തകർക്കാൻ ശ്രമിച്ചതു സിപിഎം: ആന്റണി
Mail This Article
കൊച്ചി ∙ കേരളത്തിലും കൊച്ചിയിലും വികസനം കൊണ്ടുവന്നതു കോൺഗ്രസ് നയിച്ച യുഡിഎഫ് സർക്കാരുകളാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. ‘‘പല പദ്ധതികളും നടപ്പാക്കിയതു കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. എന്റെ ഭരണകാലത്താണു ഗോശ്രീ പദ്ധതി നടപ്പാക്കിയത്. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യമാണു കൊച്ചി മെട്രോ. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചതു സിപിഎമ്മാണ്.
അതിൽ പ്രധാന പങ്കുവഹിച്ചതു മുൻപു പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്’’. അദ്ദേഹം ആരോപിച്ചു. കേരളത്തിലേക്കു മടങ്ങിവന്നതിനു ശേഷം താൻ ഏറ്റവും ഭയക്കുന്നത് ഇവിടുത്തെ വിദ്വേഷ രാഷ്ട്രീയത്തെയാണ്. യുഡിഎഫിന് എതിരായ ആക്ഷേപം സമുദായ ശക്തികളുടെ ഐക്യമുന്നണിയെന്നായിരുന്നു. യുഡിഎഫ് സമുദായ സൗഹാർദത്തിന്റെ ഐക്യമുന്നണിയാണ്. എന്നാൽ പിണറായി സർക്കാർ സമുദായങ്ങളെ തമ്മിൽ അടിപ്പിച്ച് അകറ്റാനാണു ശ്രമിക്കുന്നത്.
കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ‍്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, സി.പി.ജോൺ, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.ബാബു എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.