വിജയ് ബാബു പ്രതിയായ കേസ്: നടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി
Mail This Article
കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിദേശത്തേക്കു കടന്നത്. താൻ വിദേശത്താണെന്നുള്ള വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ മറച്ചുവച്ചിരിക്കുകയാണ്. പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. എന്നാൽ ഉപഹർജിയിൽ താൻ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്.രാജീവ് വാദിച്ചു.
ഏപ്രിൽ 22നാണ് കേസ് റജിസ്റ്റർ ചെയ്തത്. അതിനു മുൻപ് കേരളത്തിൽനിന്നു പോയിരുന്നു. ഈദ് അവധിക്കു മുൻപ് ദുബായ് ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കേണ്ടതുണ്ടായിരുന്നു. കേസ് റജിസ്റ്റർ ചെയ്തതതും നടപടികൾ ആരംഭിച്ചതും ഇന്ത്യയിൽനിന്നു പോയതിനുശേഷമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി രേഖകൾ നൽകുമെന്നും അറിയിച്ചു.
ദുബായിലെ ഉന്നതന്റെ സംരക്ഷണയിൽ
കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന.